Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല മറയ്ക്കാൻ കൂട്ടുകാരനെയും കൊന്നയാൾ അറസ്റ്റിൽ

murder-arrest അറസ്റ്റിലായ മോബിൻ മാത്യു. കസ്റ്റഡിയിലായ ജോഫിൻ ജോസഫ്.

ആലപ്പുഴ ∙ യുവാവിനെ കൊലപ്പെടുത്തി വെള്ളക്കെട്ടിൽ താഴ്ത്തുകയും സത്യം വെളിപ്പെടുത്തുമെന്ന സംശയത്തിൽ കൃത്യത്തിനു സഹായിച്ച കൂട്ടുകാരനെ കൊന്നു റെയിൽപാളത്തിൽ തള്ളുകയും ചെയ്ത കേസുകളിൽ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കൊലപാതകങ്ങൾ നടത്തിയെന്ന കേസിൽ എടത്വ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യുവാണ് (മനു–25) അറസ്റ്റിലായത്. രണ്ടാം കൊലയ്ക്കു സഹായിച്ച കുറ്റത്തിന് മോബിന്റെ പിതൃസഹോദരന്റെ മകൻ ജോഫിൻ ജോസഫിനെ (28) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

madhu-linto കൊല്ലപ്പെട്ട മധുവും ലിന്റോയും

മധുവിന്റെ കൊലക്കേസിൽ ജോഫിൻ, മോബിന്റെ പിതാവ് മാത്യു കെ.മാത്യു, ജോഫിന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചൻ) എന്നിവരും പ്രതികളാണെന്നു പൊലീസ് അറിയിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 19നു ചെക്കിടിക്കാട് കറുകത്തറ കുട്ടപ്പന്റെ മകൻ മധുവിനെ (40) കൊന്നു വെള്ളക്കെട്ടിൽ തള്ളിയ മോബിൻ, കൊലയ്ക്കു കൂട്ടുനിന്ന ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെ (ലിന്റോ–28) രണ്ടു മാസത്തിനു ശേഷം കൊന്നു റെയിൽപ്പാളത്തിൽ തള്ളിയെന്നാണു കേസ്. മധുവിനെ കൊന്ന കേസിൽ ലിന്റോയുടെ നുണപരിശോധനയ്ക്കായി പൊലീസ് നീങ്ങുന്നതിനിടെയാണു സെപ്റ്റംബർ 19നു തകഴിക്കു സമീപം റെയിൽപ്പാളത്തിൽ തിരിച്ചറിയാനാകാത്തവിധം അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുനിന്നു കിട്ടിയ പഴ്സിൽനിന്നു മൃതദേഹം ലിന്റോയ‍ുടേതാണെന്നു സൂചന ലഭിച്ചു. ഡിഎൻഎ പരിശോധനയിൽ ഇതു സ്ഥിരീകരിച്ചു.

മോബിന്റെ ബന്ധുവായ യുവതിയെ ശല്യം ചെയ്തതു സംബന്ധിച്ച തർക്കമാണു മധുവിന്റെ കൊലയിൽ കലാശിച്ചത്. ഏപ്രിൽ 19നു രാത്രി മോബിന്റെ ബന്ധുവിന്റെ മനസ്സമ്മതച്ചടങ്ങ് ആഘോഷിക്കാൻ മധുവും ലിന്റോയും മോബിനും ഉൾപ്പെടെയുള്ള സംഘം ആളൊഴിഞ്ഞ പാടശേഖരത്തിനു സമീപം മദ്യപിച്ചിരുന്നു. സംഘത്തിലെ മറ്റെല്ലാവരും പോയശേഷം മോബിനും ലിന്റോയും ചേർന്നു കഴുത്തിൽ കമ്പി ചുറ്റി മധുവിനെ കൊന്നെന്നാണു കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാനും പോളിഗ്രാഫ് ടെസ്റ്റ് നടത്താനും പൊലീസ് വിളിച്ചതോടെ ലിന്റോ പൊലീസിനു മുന്നിൽ കീഴടങ്ങുമെന്ന സ്ഥിതിയായി. മോബിന്റെ നിർദേശപ്രകാരം ലിന്റോ ജൂൺ 10 മുതൽ അടുത്തുതന്നെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.

കീഴടങ്ങുമെന്ന് ആവർത്തിച്ചതോടെ ജോഫിനുമൊത്ത് ഒളിസങ്കേതത്തിലെത്തിയ മോബിൻ ലിന്റോയെ അടിച്ചു കൊന്നുവെന്നു പൊലീസ് പറയുന്നു. മോബിന്റെ മീൻവണ്ടിയിൽത്തന്നെ മൃതദേഹം ആളൊഴ‍ിഞ്ഞ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നെന്നാണു പൊലീസ് നിഗമനം. ജൂൺ 10നും 21നുമിടയിലാണു ലിന്റോയെ കൊന്നതെന്നു പൊലീസ് പറയുന്നു. രണ്ടു കൊലപാതകങ്ങൾ നടത്താനും തെളിവുകൾ ഓരോന്നായി നശിപ്പിക്കാനും ‘ദൃശ്യം’ സിനിമ 17 തവണ കണ്ടു തയാറെടുപ്പുകൾ നടത്തിയിരുന്നതായി മോബിൻ പൊലീസിനോടു പറ‍ഞ്ഞു.

മധുവിന്റെ കൊലപാതകം അന്വേഷിക്കാനുള്ള ആക്‌ഷൻ കൗൺസിലിൽ അംഗങ്ങളായ മോബിനും ലിന്റോയും പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയ്ക്കു മുൻനിരയിലുണ്ടായിരുന്നു. പൊലീസ് പിടിക്കുമെന്ന ഘട്ടമായപ്പോൾ ആക്‌ഷൻ കൗൺസിലിൽ സമ്മർദം ചെലുത്തി കേസ് ക്രൈം ബ്രാഞ്ചിനു വിടണമെന്ന നിവേദനം നൽകാനും മോബിൻ മുൻകെ‌െയെടുത്തെന്നു പൊലീസ് പറയുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. അതിനിടയിലാണു രണ്ടു പ്രതികളെയും ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, ചെങ്ങന്നൂർ ഡ‍ിവൈഎസ്പി അനീഷ് വി.കോര എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

ഇരട്ടക്കൊലകൾക്കിടയിൽ ‘ദൃശ്യം’ കണ്ടതു 17 തവണ

ആലപ്പുഴ ∙ കൊലപാതകം നടത്തുകയും അതിനു കൂട്ടുനിന്ന കൂട്ടുകാരനെ മാസങ്ങൾക്കു ശേഷം കൊലപ്പെടുത്തുകയും ചെയ്ത മോബിൻ മാത്യു, ‘ദൃശ്യം’ സിനിമ പതിനേഴു തവണ കണ്ടു കൊലപാതകങ്ങൾ ആസ‍ൂത്രണം ചെയ്യുകയും ‘സേതുരാമയ്യർ സിബിഐ’ സിനിമയിലെ ജഗദീഷിന്റെ കഥാപാത്രത്തിന്റെ മാതൃക സ്വീകരിക്കുകയും ചെയ്തു.  

രണ്ടു കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും പുറത്തിറങ്ങി മാന്യനെന്നു നടിച്ച് ആക്‌ഷൻ കൗൺസില‍ിന്റെ മുൻനിരയിൽ നിന്നു സമരത്തിനിറങ്ങുകയും െചയ്ത മോബിനെ കുടുക്കിയതു നശിപ്പിക്കാൻ ശ്രമിച്ച തെളിവുകൾ ഓരോന്നായി വീണ്ടെടുത്തു പൊലീസ് നടത്തിയ അന്വേഷണമാണ്. ബന്ധുവിന്റെ മനസ്സമ്മതച്ചടങ്ങിന്റെ ആഘോഷത്തിനു മോബിനും സംഘവും മദ്യപിച്ചത് ആളൊഴിഞ്ഞ പാടത്തിനരികിലാണ്. ഇവിടെ എല്ലാവരും പിരിയുന്നതുവരെ മോബിൻ മധുവിനെ പിടിച്ചിരുത്തി. മദ്യം തീർന്നപ്പോൾ എത്തിക്കുകയും ചെയ്തെന്നു പൊലീസ് പറയുന്നു. ഇതിനിടയിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടിയോളം എത്തുകയും ചെയ്തു. സ്വന്തം ഫോൺ ഉണ്ടായിട്ടും മോബിൻ അയൽവാസിയായ ഒരാളുടെ ഫോണ‍ിൽ നിന്നാണു പങ്കാളിയായ ലിന്റോയെ സംഭവസ്ഥലത്തേക്കു വിളിച്ചു വരുത്തിയത്. മധുവിന്റെ തലയിൽ ഇടിച്ചു പരുക്കേൽപിച്ച ശേഷം തെങ്ങിലേക്കു ചേർത്തു നിർത്തി ഇൻസുലേഷൻ ഉള്ള വേലി കെട്ടുന്ന കമ്പി ഉപയോഗിച്ചു കഴുത്തിൽ കുരുക്കിട്ടു മുറുക്കി കൊല്ലുകയായിരുന്നു. 

തുടർന്നു മധു സ്ഥിരമായി നടന്നുപോകുന്ന വെള്ളക്കെട്ടിനു കുറ‍ുകെ തെങ്ങിൻതടി പാലത്തിൽ നിന്നു മൃതദേഹം വെള്ളത്തിലേക്കിട്ടു. അടുത്ത ദിവസം പുലർച്ചെ മൃതദേഹം പൊങ്ങിയോ എന്നു സ്ഥലത്തു പോയി പരിശോധിക്കാൻ ലിന്റോയ്ക്കു മെസേജ് അയച്ചു. ലിന്റോ അവിടെ പരുങ്ങലോടെ നടക്കുന്നതു മധുവിന്റെ സഹോദരി കണ്ടിരുന്നു. മൃതദേഹം കണ്ടെത്തിയശേഷം സംസ്കാരച്ചടങ്ങിൽ മുന്നിൽത്തന്നെ മോബിനും ലിന്റോയും ഉണ്ടായിരുന്നു. ആർക്കും സംശയം തോന്നിക്കാത്തവിധം, അന്വേഷണത്തിനു പൊലീസിനെ പ്രേരിപ്പിക്കാനും സമ്മർദം ചെലുത്താനുമായി ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനും മോബിൻ മുൻകൈയെടുത്തു. 

അന്വേഷണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് ആക്‌ഷൻ കൗൺസിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലും മോബിനും ലിന്റോയും മുന്നിൽത്തന്നെയുണ്ട‍ായിരുന്നു. മോബിനും ലിന്റോയും ചേർന്ന്, മധുവിനു സ്വഭാവ വൈകല്യങ്ങളുണ്ടെന്നും അനാശാസ്യ ബന്ധങ്ങളെത്തുടർന്നുള്ള വഴക്കാകാം കൊലയ്ക്കിടയാക്കിയതെന്നും പറഞ്ഞുപരത്തുകയും ചെയ്തു. ഇവയെല്ലാം ‘സേതുരാമയ്യർ സിബിഐ’ എന്ന സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച മണി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്.

ലിന്റോയെ പൊലീസ് അന്വേഷണത്തിനു വിളിപ്പിച്ചപ്പോൾ ഒളിവിൽ കഴിയാൻ മോബിൻ സൗകര്യമൊരുക്കി. ജൂൺ ഒൻപതിനു ലിന്റോ ആലപ്പുഴയിലെത്തിയ ശേഷം താൻ പൊലീസിനു കീഴടങ്ങുമെന്നു പറഞ്ഞു മോബിനെ ഫോൺ ചെയ്തു. എല്ലാം സംസാരിച്ചു ശരിയാക്കാമെന്നും ഫോൺ സ്വിച്ച് ഓഫ് ആക്കിയ ശേഷം എടത്വയിലേക്കു വരാനും മോബിൻ നിർദേശിച്ചു. ഇതിനു ശേഷം ലിന്റോയെ ആരും കണ്ടിട്ടില്ല. 

ലിന്റോ ഒളിച്ചോടിയെന്നു വരുത്തിത്തീർക്കാനാണു ഫോൺ സ്വിച്ച് ഓഫ് ആക്കി തിരികെ വരാൻ മോബിൻ നിർദേശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, ദൃശ്യം സിനിമയിലെ നായകനെപ്പോലെ താൻ കേസുമായി ബന്ധപ്പെടാൻ സാധ്യതയില്ലെന്നു വരുത്തിത്തീർക്കാനുള്ള തെളിവുകളെക്കുറിച്ചു പ്രതി അകാരണമായി പൊലീസിനോടു പറഞ്ഞതും പ്രതിയിലേക്കുള്ള കുരുക്കു മുറുകാൻ കാരണമായി.

related stories