മൂന്നാർ∙ മേഖലയിൽ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വംനൽകിയ സ്പെഷൽ തഹസിൽദാരെ, ചുമതലയേറ്റു 15–ാം ദിവസം സ്ഥലംമാറ്റി. സ്പെഷൽ തഹസിൽദാർ എ.ജെ.തോമസിനെയാണു നെടുങ്കണ്ടം അഡീ.തഹസിൽദാരായി സ്ഥലം മാറ്റിയത്. ഇതു സംബന്ധിച്ച് ഇന്നലെ വൈകിട്ടു കലക്ടർ ജി.ആർ.ഗോകുൽ ഉത്തരവിറക്കി.
ചുമതലയേറ്റതു മുതൽ അനധികൃത നിർമാണങ്ങൾക്കും, കയ്യേറ്റങ്ങൾക്കുമെതിരെ തോമസ് കർശന നടപടി എടുത്തിരുന്നു. കെട്ടിട ഉടമകൾക്കു പട്ടയവും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് എ.ജെ.തോമസ് നോട്ടിസ് നൽകിയിരുന്നു.
ഇതിനെതിരെയാണു സിപിഎം നേതൃത്വത്തിലുള്ള മൂന്നാർ സംരക്ഷണ സമിതി ഇന്നു മേഖലയിലെ 10 പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി എടുക്കുന്നതിനായി രൂപീകരിച്ചതാണു മൂന്നാറിലെ സ്പെഷൽ റവന്യു ഓഫിസ്. ഒരു വർഷത്തിനിടയിൽ എട്ടു തഹസിൽദാർമാരാണ് ഇവിടെ വന്നുപോയത്. പുതിയ തഹസിൽദാരെ നിയമിക്കുന്നതു വരെ ദേവികുളം തഹസിൽദാർ പി.കെ.ഷാജിക്കാണു ചുമതല.