ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കാർ പാർക്കിങ്, കന്റീൻ, ശുചിമുറി തുടങ്ങിയ താൽക്കാലിക നിർമാണങ്ങളാവാമെന്നു സുപ്രീം കോടതി. കേരളം കാർ പാർക്കിങ് കേന്ദ്രവും മറ്റും നിർമിക്കുന്നതിനെതിരെ തമിഴ്‌നാട് നൽകിയ ഹർജിയാണു ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
കടുവ സംരക്ഷണ മേഖലയ്‌ക്കു പുറത്തേക്കു കാർ പാർക്കിങ് സൗകര്യം മാറ്റിസ്‌ഥാപിക്കുകയാണു ചെയ്‌തതെന്നു കേരളത്തിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്‌ജിത് തമ്പാനും സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വാദിച്ചു. സ്‌ഥിരസ്വഭാവമുള്ള നിർമാണങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വ്യക്‌തമാക്കി. തമിഴ്‌നാടിനുവേണ്ടി രാകേഷ് ദ്വിവേദിയും ജി. ഉമാപതിയും ഹാജരായി.