തൊടുപുഴ∙ കൊട്ടാക്കമ്പൂരിൽ തന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 28 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നടപടിക്കെതിരെ ജോയ്സ് ജോർജ് എംപി ഇടുക്കി കലക്ടർ ജി.ആർ.ഗോകുലിന് അപ്പീൽ നൽകി. അപ്പീൽ ഫയലിൽ സ്വീകരിച്ചു. സബ് കലക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നും നിലനിൽക്കുന്നതല്ലെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും അപ്പീലിൽ പറയുന്നു.
കഴിഞ്ഞ മാസം ഒൻപതിനാണു പട്ടയം റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ, സർക്കാർ തരിശു ഭൂമി കയ്യേറിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു പട്ടയം റദ്ദാക്കിയതെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്.
കൊട്ടാക്കമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണ് എംപി ഉൾപ്പെടെ എട്ടു പേർക്കുള്ളത്. ഇതിൽ 28 ഏക്കർ ഭൂമിയുടെ പട്ടയമാണു റദ്ദാക്കിയത്. പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം ജില്ലാ കലക്ടർക്ക് അപ്പീൽ നൽകണമെന്നും സബ് കലക്ടർ നിർദേശിച്ചിരുന്നു. പട്ടയം റദ്ദാക്കിയതിനനെതിരെ എംപി, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു നിവേദനം നൽകിയിരുന്നുവെങ്കിലും അപ്പീൽ അധികാരിയെ സമീപിക്കാൻ മന്ത്രി, നിർദേശിക്കുകയായിരുന്നുവെന്നാണു സൂചന.