നാദാപുരം ∙ ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിനു ലഭ്യമായിരുന്ന വരുമാനം കു ത്തനെ കുറഞ്ഞെന്ന കാര്യം ഇനി ഒളിച്ചുവച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി എ.കെ. ബാലൻ.
പാവപ്പെട്ടവരുടെ ക്ഷേമ കാര്യങ്ങൾ നടത്തുന്നതിനുള്ള മന്ത്രിയാണു താൻ. വരുമാനമില്ലാതായതോടെ പല പദ്ധതികളും അവതാളത്തിലാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാരിനും നേട്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ജിഎസ്ടി വരുത്തി വച്ച വിനയെക്കുറിച്ച് എൽഡിഎഫ് ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇക്കാര്യമാണ് താൻ പാലക്കാട്ടു പറഞ്ഞതെന്നും അതു മന്ത്രി തോമസ് ഐസക്കിനോ ധന വകുപ്പിനോ എതിരായിട്ടല്ലെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ കാര്യം ഇപ്പോൾ കടലിലുമല്ല, കരയിലുമല്ല എന്ന പരുവത്തിലാണ്. ഇത്രത്തോളം മാരകമായ ഒരു നിയമ നിർമാണം ഇതുവരെയുണ്ടായിട്ടില്ല. ഇവിടെയിപ്പോൾ ചെക്ക് പോസ്റ്റില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ യഥേഷ്ടം വന്നു കൊണ്ടിരിക്കുന്നു. അതിനു നികുതിയില്ല. ഗോഡൗണുകളിൽ ഇവ പൂഴ്ത്തി വയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.