കൊച്ചി ∙ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാർക്കു കുടിശിക സഹിതം പെൻഷൻ വിതരണം ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും വിശദീകരണം തേടി. കെഎസ്ആർടിസിയുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സമർപ്പിച്ച ഹർജിയാണു കോടതിയിലുള്ളത്.
കെഎസ്ആർടിസി തകർച്ചയിലാണെന്നു പറഞ്ഞു ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഭാഗിക പെൻഷനാണു നൽകിയത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പെൻഷൻ നൽകിയില്ല. കെഎസ്ആർടിസിക്കു സർക്കാർ ഗ്രാന്റ് അനുവദിക്കണം. സർക്കാരിന്റെ സമ്മർദം മൂലം പല വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിക്കുന്നതാണു കെഎസ്ആർടിസിയിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഈ സാഹചര്യത്തിൽ പെൻഷൻ ബാധ്യത ഏറ്റെടുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു ഹർജിയിൽ പറയുന്നു.