കാഞ്ഞങ്ങാട്∙ വയലിലെ ചെളി പുരളാതിരിക്കാൻ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഒരു വർഷത്തിനു ശേഷം പഞ്ചായത്ത് സീനിയർ ക്ലാർക്കിനു സസ്പെൻഷൻ. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്ക് പി.ജയരാജനാണ് സസ്പെൻഷൻ ലഭിച്ചത്. നോട്ടു നിരോധന സമയത്തു മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം ഷെയർ ചെയ്തിരുന്നുവെന്നും ഉത്തരവിലുണ്ട്.
2016 ഡിസംബറിലാണു സംഭവം. മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകളാണ് ജയരാജൻ ഷെയർ ചെയ്തത്. കാസർകോട് കലക്ടറേറ്റിൽ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് വിഭാഗത്തിൽ പെർഫോമൻസ് ഓഡിറ്റർ ആയിരിക്കെയാണ് സംഭവം. തുടർന്നു കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാതെ ഇന്നലെ സസ്പെൻഷൻ ഓർഡർ നൽകുകയായിരുന്നു. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഉത്തരവിൽ. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിന്റെ നിർദേശപ്രകാരം പഞ്ചായത്ത് ഡയറക്ടറാണ് ജയരാജനെ സസ്പെൻഡ് ചെയ്തത്.
എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് നടപടിക്കു പിന്നിലെന്നും വെള്ളോറ സിപിഎം ലോക്കൽ കമ്മിറ്റിയാണു പരാതി നൽകിയതെന്നും ജയരാജൻ പറയുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓർഗനൈസേഷൻ കാസർകോട് മുൻ പ്രസിഡന്റാണ് ജയരാജൻ. പയ്യന്നൂർ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരൻ സാജേഷിനെ 2010ൽ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേസിൽ പുരോഗതിയില്ലാത്തതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ജയരാജന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വിരോധമാണു സസ്പെൻഷനു പിന്നിലെന്നും ജയരാജൻ ആരോപിക്കുന്നു.