തിരുവനന്തപുരം∙ പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിൽ, സെക്രട്ടേറിയറ്റിൽ ഇന്നലെ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 3009 പേർ. ബുധനാഴ്ച കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 2873 പേരായിരുന്നു. അതിൽ പുരോഗതിയുണ്ട്.
സെർവർ തകരാർ മൂലം പലർക്കും ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായെന്നും പല തവണ ശ്രമിച്ച ശേഷമാണു സാധിച്ചതെന്നും ജീവനക്കാർ പരാതിപ്പെട്ടു. പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം അനുസരിച്ച്, ഇന്നലെ രാവിലെ 10.15നു മുൻപായി 3009 പേർ ഹാജർ രേഖപ്പെടുത്തിയപ്പോൾ 536 പേർ വൈകിയാണ് എത്തിയത്. 951 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല.
അതേസമയം, വിരമിച്ചവരുടെ പേരുകൾ പോലും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ തുടരുകയാണെന്നും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ കുറ്റപ്പെടുത്തുന്നു.