Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ: പലരും ബ്ലാക് മെയിലിന് ശ്രമിച്ചെന്ന് ഉമ്മൻ ചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു പറയാതിരുന്നതിനു പലരും തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളർ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. എന്നാൽ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ ബ്ലാക് മെയിലിങ്ങിനു വിധേയനായിട്ടില്ല.

തന്നെ ഒരാൾ ബ്ലാക് മെയിൽ ചെയ്തുവെന്ന് ഉമ്മൻചാണ്ടി നേരത്തെ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവു കെ.സുരേന്ദ്രൻ നൽകിയ പരാതിയിലാണു മൊഴിയെടുത്തത്. ആരാണു ബ്ലാക്ക് മെയിൽ ചെയ്തത്, എന്തായിരുന്നു കാരണം എന്നിവയാണു അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി: ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചത്. ഒരു വ്യക്തിയല്ല ഒരുപാടു പേർ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മൊഴി.

എന്നാൽ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ ബ്ലാക് മെയിലിങ്ങിനു വിധേയനായിട്ടില്ല. സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു പറയാതിരുന്നതാണു ബ്ലാക് മെയിലിങ്ങിനു കാരണം. ബിജുവിന്റെ കുടുംബപരമായ കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്തത്. അതിനാലാണ് ഒരുപാടുപേർ നിർബന്ധിച്ചിട്ടും പുറത്തു പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയാണു സംഘം മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ കെ.സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കിൽ ഉമ്മൻചാണ്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനു ശേഷമേ കേസ് എടുക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളു.

related stories