Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്ടറുടെ റിപ്പോർട്ട്: തോമസ് ചാണ്ടിയുടെ ഹർജി 15നു പരിഗണിക്കും

thomas-chandy-1

ന്യൂഡൽഹി ∙ നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്‌ടർ നൽകിയ റിപ്പോർട്ടുകൾ ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി സുപ്രീം കോടതി 15നു പരിഗണിക്കാൻ മാറ്റി. ജഡ്‌ജിമാരായ ആർ.കെ.അഗർവാൾ, അഭയ് മനോഹർ സാപ്രെ എന്നിവരുടെ ബെഞ്ചിന്റേതാണു തീരുമാനം. തന്റെ പ്രധാന അഭിഭാഷകൻ വിവേക് തൻകയ്‌ക്കു ജസ്‌റ്റിസ് സാപ്രെ ഉൾപ്പെടുന്ന ബെഞ്ച് മുൻപാകെ ഹാജരാകാൻ ബുദ്ധിമുട്ടുള്ളതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റണമെന്നു ഹർജിക്കാരൻ കത്തു നൽകിയിരുന്നു.

മറ്റൊരു അഭിഭാഷകനെ നിയോഗിക്കുന്നതിനു വേണ്ടത്ര സമയം ലഭിച്ചില്ലെന്നും ആദ്യത്തെ കത്തു പിൻവലിക്കുകയാണെന്നും ഹർജിക്കാരൻ മറ്റൊരു കത്തും കഴിഞ്ഞ ദിവസം നൽകി. ഈ കത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാത്തതിനാൽ കേസ് മാറ്റിവയ്‌ക്കുകയാണെന്നു കോടതി പറഞ്ഞു. എന്നാൽ, കത്തിലെ ഉള്ളടക്കം അതീവ ഗൗരവമുള്ളതാണെന്നു കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയ ടി.എൻ.മുകുന്ദനു വേണ്ടി വി.കെ.ബിജു വാദിച്ചു. തോമസ് ചാണ്ടിക്കുവേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്‌ഗിയും ആർ.ശശിപ്രഭുവും ഹാജരായി.