തൃശൂർ ∙ എൽഡിഎഫിൽ മാന്യത കിട്ടാതെ വന്നപ്പോഴാണു യുഡിഎഫിലെത്തിയതെന്നു പറഞ്ഞ എം.പി.വീരേന്ദ്രകുമാർ ഇപ്പോൾ യുഡിഎഫ് വിടുന്നതു അധികാരത്തോടുള്ള ആർത്തികൊണ്ടു മാത്രമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. രണ്ട് എംഎൽഎമാരുണ്ടായിരുന്ന ജെഡിയുവിനു കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന കൃഷിവകുപ്പാണു യുഡിഎഫ് നൽകിയത്. മത്സരിക്കാൻ ഏഴു സീറ്റും നൽകി.
അന്ന് എൽഡിഎഫിനെ ചീത്ത പറഞ്ഞ വീരേന്ദ്രകുമാറും പാർട്ടിയും അടുത്ത കാലംവരെ അതു തുടർന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശന സമയത്തുപോലും യുഡിഎഫിനെ പ്രകീർത്തിച്ച ജെഡിയു, സിപിഎമ്മുമായി വിലപേശുകയാണു ചെയ്തത്. അന്നില്ലാത്ത എന്തു രാഷ്ട്രീയമാറ്റമാണ് ഇപ്പോഴുള്ളതെന്നു വ്യക്തമാക്കണമെന്നു ഹസൻ ആവശ്യപ്പെട്ടു. അണികളെപ്പോലും ബോധ്യപ്പെടുത്താനാകാതെ, വ്യക്തികളുടെ നേട്ടത്തിനുവേണ്ടി മുന്നണി വിടുന്നത് ആ പാർട്ടിക്കു തിരിച്ചടി മാത്രമേ നൽകൂ എന്നും ഹസൻ പറഞ്ഞു.