കായംകുളം∙ ശത്രുക്കളുമായി സന്ധി ചെയ്യുകയും വിഭാഗീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചയ്ക്കുള്ള മറുപടിയിലാണു വിഭാഗീയതയ്ക്കെതിരെ പിണറായി താക്കീതു നൽകിയത്.
ജില്ലയിൽ താരതമ്യേന വിഭാഗീയത കുറഞ്ഞിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളിൽ ഇപ്പോഴും ചേരികൾ രൂപപ്പെടുന്നു. പ്രവർത്തകരെ കൂട്ടിയോജിപ്പിച്ചു പോകേണ്ട മുതിർന്ന നേതാക്കൾ തന്നെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതു പാർട്ടി ഗൗരവമായി കാണും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശത്രുക്കളുമായി സന്ധി ചെയ്തുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കർശന നടപടി എടുക്കുമെന്നു പിണറായി വ്യക്തമാക്കി. അമ്പലപ്പുഴ, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ ഒരു വിഭാഗം പ്രവർത്തിച്ചെന്നാണു കണ്ടെത്തൽ.
അതേ സമയം സിപിഐയെ ന്യായീകരിച്ച പിണറായി അവർക്കെതിരെ പ്രതിനിധികൾ നടത്തിയ വിമർശനം ശരിയല്ലെന്നു പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ ഐക്യത്തോടെ പ്രവർത്തിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു.