Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗരന്മാരെ രണ്ടു തരമാക്കുന്ന പാസ്പോർട്ട് പരിഷ്കരണം മൗലികാവകാശ ലംഘനം: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകൾ സമത്വത്തിനുള്ള അവകാശമാണ് വിശദീകരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്നതാണ് അത്.

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള (ഇസിആർ) പാസ്‌പോർട്ടുകൾ ഓറഞ്ച് നിറത്തിലും എമിഗ്രേഷൻ പരിശോധന വേണ്ടാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളികളെയും അഭ്യസ്തവിദ്യരെയും രണ്ടായി തിരിക്കുന്നതാണത്. പത്താംക്ലാസ് പാസാകാത്ത തൊഴിലാളികൾ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടും എന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നു ഫെയ്സ് ബുക് കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസ്‌പോർട്ടിന്റെ അവസാന പേജിൽ വിലാസം ഉൾപ്പെടെയുള്ള കുടുംബവിവരങ്ങൾ രേഖപ്പെടുത്തേണ്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. അങ്ങനെ വന്നാൽ, വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോർട്ട് ഉപയോഗിക്കാനാവില്ല. നമ്മുടെ നാട്ടിൽനിന്നു വിദേശരാജ്യങ്ങളിലേക്കു പോകുന്നതിൽ ഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്.

അവരിൽ പത്താംതരം പാസാകാത്തവരുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാർ കാണും. അവർക്കുള്ള പാസ്പോർട്ടിനു പ്രത്യേക നിറം നൽകിയാൽ ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് ഉണ്ടാവുക. തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇതു നയിക്കും. സ്വന്തം രാജ്യം തന്നെ പൗരൻമാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി എത്രയുംവേഗം തീരുമാനം തിരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓറഞ്ച് പാസ്‌പോർട്ട്: നീക്കം ഉപേക്ഷിക്കണമെന്ന് രമേശ് 

തിരുവനന്തപുരം∙ ഇന്ത്യയിൽനിന്ന് പുറംരാജ്യങ്ങളിലേക്കു തൊഴിൽ തേടി പോകുന്നവരുടെ പാസ്‌പോർട്ടിന്റെ പുറംചട്ട ഓറഞ്ച് നിറമാക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

തൊഴിൽ തേടി അന്യനാടുകളിലേക്കു പോകുന്നവരെ രണ്ടാംതര പൗരന്മാരായി മുദ്രയടിക്കുന്നതാണിത്. ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയേർഡ്) വിഭാഗത്തിൽപെടുന്ന പത്താംക്ലാസ് വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളുടെ പാസ്‌പോർട്ടാണ് ഓറഞ്ച് നിറമാക്കാൻ പോകുന്നത്. 

related stories