തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലെ പരാമർശത്തിന്റെ പേരിൽ വി.ടി.ബൽറാം എംഎൽഎയ്ക്കെതിരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതിനാൽ അദ്ദേഹത്തിനു പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തു നൽകി. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാവുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല.
ഉത്തരേന്ത്യയിൽ സംഘപരിവാർ നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്കു സമാനമായ രീതിയിലാണു ബൽറാമിനെതിരെ ചില സിപിഎം നേതാക്കൾ തിരിഞ്ഞിരിക്കുന്നത്. നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വന്തം കടമ നിർവഹിക്കുന്നതിനും പൊലീസ് സംരക്ഷണം നൽകണം– ചെന്നിത്തല ആവശ്യപ്പെട്ടു.