ചെങ്ങന്നൂർ ∙ കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായ കെ.കെ.രാമചന്ദ്രൻ നായർക്കു നാടിന്റെ വിട.
ആലായിലെ പ്രശാന്ത് ഭവന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മകൻ പ്രശാന്ത് ചിതയ്ക്കു തീ പകർന്നു. കരൾരോഗത്തെത്തുടർന്നു ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ ചെന്നൈയിൽ അന്തരിച്ച രാമചന്ദ്രൻ നായരുടെ മൃതദേഹം ഇന്നലെ രാവിലെ ഒൻപതു മണിയോടെ തിരുവനന്തപുരത്തു വിജെടി ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു.
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ടി.എം.തോമസ് ഐസക്, എ.കെ.ബാലൻ, മാത്യു ടി.തോമസ്, ഡപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
ഉച്ചയ്ക്കു രണ്ടു മണിയോടെ ചെങ്ങന്നൂരിലെത്തിച്ച മൃതദേഹം, സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിനുവച്ചപ്പോൾ നാടിന്റെ നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളെത്തി. ആറു മണിയോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. മലയാള മനോരമയ്ക്കു വേണ്ടി കോഓർഡിനേറ്റിങ് എഡിറ്റർ സണ്ണി ജോസഫ് റീത്ത് സമർപ്പിച്ചു.