തിരുവനന്തപുരം∙ പാറശാല പൊലീസിന്റെ കസ്റ്റഡിയിൽ കഴിയവെ ശ്രീജീവ് മരിച്ച സംഭവം സിബിഐ അന്വേഷിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സിബിഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചതാണ് ഇക്കാര്യം. സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തിവരുന്ന സത്യഗ്രഹം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നു കുമ്മനം പറഞ്ഞു.
ഇതു സംബന്ധിച്ച വിവരങ്ങൾ ബിജെപി സംസ്ഥാന പ്രസിഡന്റിനുവേണ്ടി യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് കൈപ്പള്ളി ജിതേന്ദ്രസിങ്ങിനെ കണ്ടു കൈമാറിയിരുന്നെന്നും കുമ്മനം അറിയിച്ചു. എന്നാൽ സിബിഐ അന്വേഷണത്തെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു ശ്രീജിത്ത് പറഞ്ഞു. വിജ്ഞാപനം പുറപ്പെടുവിക്കുംവരെ സമരം തുടരുമെന്ന തീരുമാനത്തിലാണു ശ്രീജിത്ത്. സമരത്തിനു പിന്തുണയുമായി ഇന്നലെയും ഒട്ടേറെപ്പേർ ശ്രീജിത്തിനെ കണ്ടു. ഫോർവേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജനും ജെഡിയു നേതാവ് വി.സുരേന്ദ്രൻപിള്ളയും ശ്രീജിത്തിനെ കണ്ടു.