കൊച്ചി ∙ കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ 2020 മാർച്ച് 31നു മുൻപു പൂർത്തിയാക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കുറുപ്പന്തറ-ഏറ്റുമാനൂർ (എട്ട് കിലോമീറ്റർ), ചങ്ങനാശേരി-ചിങ്ങവനം (ഒൻപത് കി.മീ) ഇരട്ടപ്പാതകൾ മേയ് 31നു മുൻപു കമ്മിഷൻ ചെയ്യും. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള (19 കിലോ മീറ്റർ) ഇരട്ടപ്പാത 2020 മാർച്ചിലും പൂർത്തിയാക്കും.
കണ്ണന്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാനത്തെ വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കലക്ടർമാരുടെയും യോഗത്തിലാണ് ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ ധാരണയായത്. രണ്ടു റീച്ചുകളിലായി ഏറ്റെടുക്കാനുള്ള 1.19 ഹെക്ടർ ഭൂമി മാർച്ചിനു മുൻപു കൈമാറുമെന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. ഇരട്ടപ്പാത പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകൾ കേരളത്തിനു ലഭിക്കുമെന്ന് കണ്ണന്താനം പറഞ്ഞു.
കേരളത്തിലോടുന്ന ട്രെയിനുകൾക്കു ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുമെന്നു റെയിൽവേ ബോർഡ് അഡീഷനൽ മെംബർ (വർക്സ്) അജിത് പണ്ഡിറ്റ് പറഞ്ഞു. ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ജോയിന്റ് വെഞ്ച്വേഴ്സ്) രാജേഷ് അഗർവാൾ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജിനീയർ ഷാജി സ്കറിയ, കലക്ടർമാരായ ടി.വി. അനുപമ, ബി.എസ്. തിരുമേനി, മുഹമ്മദ് സഫിറുല്ല, ആർ. ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം-എറണാകുളം (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചത്-2003ൽ ∙ ആകെ ദൈർഘ്യം-114 കി. മീ.
ഇരട്ടപ്പാത പൂർത്തിയായത്: എറണാകുളം-കുറുപ്പന്തറ, കായംകുളം-ചങ്ങനാശേരി: ആകെ 78 കി.മീ.
ബാക്കിയുള്ളത്: കുറുപ്പന്തറ-ചങ്ങനാശേരി: 36 കി.മീ.
∙ കുറുപ്പന്തറ-ഏറ്റുമാനൂർ: 8 കി.മീ (മേയ് 2018)
∙ ചങ്ങനാശേരി-ചിങ്ങവനം: 9 കി.മീ (മേയ് 2018)
∙ ഏറ്റുമാനൂർ-ചിങ്ങവനം: 19 കി.മീ (മാർച്ച് 2020)