കോഴിക്കോട് ∙ ലോക കേരള സഭയിൽ പങ്കെടുത്ത കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. മുഖ്യമന്ത്രിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണു ലോക കേരള സഭ സംഘടിപ്പിച്ചത്. ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിൽ വരാൻ പോകുന്നില്ല.
അതിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം. അവർക്കു പിന്നിൽ പോയി ഇരിക്കേണ്ട ഗതികേട് എംപിമാർക്കുണ്ടായി. പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസിനു കഴിയേണ്ടതാണ്. നവസമ്പന്നന്മാരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ഈ സംഭവത്തിനു പിന്നിൽ. ഇത്തരം സഭകളിൽ നന്നായി ആലോചിച്ച ശേഷമേ പങ്കെടുക്കാൻ പാടുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.