ആലപ്പുഴ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്ഐ അടക്കം മൂന്നു പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള കൂടുതൽ പൊലീസുകാർ കേസിൽ ഉൾപ്പെട്ടതായാണു സൂചന.
മാരാരിക്കുളം സ്റ്റേഷനിലെ പ്രബേഷനറി എസ്ഐ ലൈജു, കുട്ടിയുമായി അടുപ്പമുള്ള ആതിരയുടെ കാമുകൻ പ്രിൻസ്, ജിനു എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നർക്കോട്ടിക്സ് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസ്, ആതിര എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. റിമാൻഡിലായിരുന്ന ആതിരയെ കൂടുതൽ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. നെൽസൺ തോമസ് റിമാൻഡിലാണ്.
പതിനാറുകാരിയായ പെൺകുട്ടിയെ ആതിരയാണു പലരുടെയും സമീപത്ത് എത്തിച്ചത്. നിർധന കുടുംബാംഗമായ പെൺകുട്ടിയെ ആതിര വീട്ടിൽ നിന്നു കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയിൽ തെളിവു ലഭിച്ചിട്ടുണ്ട്.
പ്രതികളുടെ വൈദ്യപരിശോധനാ ഫലവുമായി ഒത്തുനോക്കിയ ശേഷം തുടർനടപടികളെടുക്കും. ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിനു ദൃക്സാക്ഷികളായ മൂന്നു സ്ത്രീകൾ അടക്കം സമീപവാസികളോടു മൊഴി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കലക്ടർ സ്ഥലത്തില്ലാത്തതിനാൽ വിഡിയോ ദൃശ്യങ്ങളും ശബ്ദലേഖനങ്ങളും അടക്കമുള്ള തെളിവുകൾ ഇന്നലെ കൈമാറിയില്ല. ഇന്നു കലക്ടറെ കണ്ടു തെളിവുകൾ കൈമാറുമെന്നു നഗരസഭാംഗം പറഞ്ഞു.