കുറ്റ്യാടി ∙ അന്ത്യകൂദാശ കാത്തു കിടക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനെയോ മുന്നണിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനെയോ സിപിഐ ചോദ്യം ചെയ്യുന്നില്ല. മുന്നണി വിട്ടു പോയ കക്ഷികൾ തിരിച്ചു വരണമെന്ന് ആദ്യം പറഞ്ഞതു സിപിഐയാണ്. ആ തരത്തിലുള്ള പാർട്ടികൾ മുന്നണിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നു.
അതിനപ്പുറം എൽഡിഎഫ് ഒരാളെയും മുന്നണിയിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അങ്ങനെയുള്ള പ്രചാരണം ശരിയല്ല. മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമുണ്ട്. അപകടാവസ്ഥയുണ്ടെങ്കിലല്ലേ പുറത്തു നിന്ന് ആളെ വിളിക്കേണ്ട കാര്യമുള്ളൂവെന്നും കേരള കോൺഗ്രസ് എമ്മിന്റെ പേരു പറയാതെ കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണി രൂപീകരിക്കുന്നത് പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. യോജിക്കാൻ കഴിയുന്ന പാർട്ടികളാണ് മുന്നണിയിൽ ഉണ്ടാവുക. പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിലേക്ക് ആളെ എടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അഭിപ്രായ ഐക്യം ഇല്ലാതെ പാർട്ടികളെ എടുക്കാൻ മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയല്ല എന്നാണ് അതിന്റെ അർഥം.
അഭിപ്രായവ്യത്യാസം തുറന്നു പറയുന്നതു സിപിഐയുടെ ശീലമാണ്. സിപിഎം ദുർബലമായിട്ട് എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഐയോ സിപിഐ ദുർബലമായിട്ട് എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഎമ്മോ ചിന്തിക്കില്ല. യുപിഎ–എൻഡിഎ മുന്നണികളെ എതിർക്കണമെന്നു മുൻ പാർട്ടി കോൺഗ്രസുകളിൽ പറഞ്ഞിരുന്നെങ്കിലും വർത്തമാന രാഷ്ട്രീയത്തിൽ ബിജെപിയെയും ആർഎസ്എസിനെയും തോൽപിക്കുകയാണ് അടിയന്തര ആവശ്യമെന്നും കാനം പറഞ്ഞു.
ബാർകോഴക്കേസിൽ സിപിഐ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. കേസിൽ കോടതി എന്തു പറയുന്നുവെന്നാണ് അറിയേണ്ടത്. അന്വേഷണ സംഘം ഓരോ സമയത്തു പറയുന്നതു പ്രസക്തമല്ല. പൊലീസ് നൽകിയ റിപ്പോർട്ട് കോടതി വിധിയോടെ മാറിമറഞ്ഞ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പൊലീസ് റിപ്പോർട്ട് അന്തിമമല്ലെന്നും കാനം പറഞ്ഞു.
ബാർ കോഴയും ബജറ്റ് ചോർച്ചയുമാണ് സിപിഐ ഉന്നയിച്ച ആരോപണങ്ങൾ. അതിൽ നിന്നു പിന്നാക്കം പോയിട്ടില്ല. ആരെങ്കിലും പറഞ്ഞാൽ കെ.എം. മാണിക്ക് എൽഡിഎഫിൽ വരാൻ കഴിയില്ല. അതിനു മുന്നണി തീരുമാനം വേണമെന്നും കാനം പറഞ്ഞു. റിസർവ് ബാങ്കിൽ ആകെ 66 നോട്ടെണ്ണൽ മെഷീനുകൾ മാത്രമേയുള്ളൂവെന്നാണ് അവർ പറയുന്നത്. എന്നാൽ, മാണിയുടെ വീട്ടിലുണ്ട് ഒരെണ്ണം. മാണിയുടെ വീടെന്താ റിസർവ് ബാങ്കിന്റെ ശാഖയാണോയെന്നു കാനം ചോദിച്ചു.