കോട്ടയം ∙ സിപിഎം പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവിൽനിന്നു ഇതിൽക്കൂടുതൽ നിലവാരം കേരളം പ്രതീക്ഷിക്കുന്നില്ലെന്നു കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ഡോ. എൻ.ജയരാജ് എംഎൽഎ. പാർട്ടി മാധ്യമ ശ്രദ്ധ നേടാനായി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സിപിഐയുടെ അടവുനയം മാണി വിരോധമാണെന്നും ജയരാജ് ആരോപിച്ചു.
കേരള കോൺഗ്രസിന്റെ നേതാക്കന്മാരോട് മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ട പാരമ്പര്യമാണ് സിപിഐക്കുള്ളത്. അതുകൊണ്ടുതന്നെ സിപിഐയെ സംബന്ധിച്ചിടത്തോളം അവരുടെ ഉറക്കം കെടുത്തുന്ന ചരിത്രമാണു കേരള കോൺഗ്രസിനുള്ളത്. പികെവിയെയും എം.എൻ.ഗോവിന്ദൻനായരെയും പോലെയുള്ളവർ സിപിഐയുടെ പ്രതിനിധികളായി വിജയിച്ച തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിദ്യാഭ്യാസ കച്ചവടക്കാരനു തീറെഴുതി വിറ്റ പാർട്ടിയാണ് സിപിഐയെന്ന് എൻ.ജയരാജ് ആരോപിച്ചു.
സ്വന്തം പാർട്ടിക്കു ലഭിച്ച സീറ്റു വിൽപനയ്‌ക്കുവച്ചു ലഭിച്ച പണം പല ബാങ്കുകളിലും നിക്ഷേപിച്ചു ശീലമുള്ളവരാണു സിപിഐയെന്നു ജയരാജ് പരിഹസിച്ചു.