വിഴിഞ്ഞം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കരാറുകാരായ അദാനി പോർട്സിന്റെ ഡയറക്ടറും സിഇഒയുമായ സന്തോഷ്കുമാർ മൊഹാപത്ര രാജിവച്ചു. ബിഹാറിൽനിന്നുള്ള രാജേഷ് ഝായെ പകരം നിയമിച്ചു. അദ്ദേഹം ഇന്നു ചുമതലയേൽക്കും.
നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുമൂലം തുറമുഖ നിർമാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണു സിഇഒയുടെ രാജി. വ്യക്തിപരമായ കാരണങ്ങൾ മൂലമാണു രാജിയെന്നു മൊഹാപത്ര അറിയിച്ചു. നിരന്തര യാത്രയെത്തുടർന്നുള്ള ആരോഗ്യ കാരണങ്ങളാലാണു രാജിയെന്നും പദ്ധതിയുടെ ഉപദേശക സ്ഥാനത്തു മൊഹാപത്ര തുടർന്നും ഉണ്ടാകുമെന്നുമാണു കമ്പനിയുടെ വിശദീകരണം. രാജി പദ്ധതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നു വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) എംഡിയും സിഇഒയുമായ ഡോ. ജയകുമാർ അറിയിച്ചു.
എന്നാൽ, തുറമുഖ നിർമാണം തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണു രാജിയെന്നാണു സൂചന. പുലിമുട്ടു നിർമാണത്തിനുള്ള കരിങ്കല്ലു ലഭ്യമാക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പദ്ധതി പൂർത്തീകരണത്തിനു സർക്കാരിന്റെ ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും പരാതിയുയർന്നിരുന്നു. രാജി തീരുമാനം നേരത്തേതന്നെ അദ്ദേഹം അദാനി ഗ്രൂപ്പ് മേധാവികളെ അറിയിച്ചിരുന്നു. തുടർന്നു രാജേഷ് ഝാ കഴിഞ്ഞദിവസം തുറമുഖ നിർമാണ സ്ഥലം സന്ദർശിക്കുകയും ചെയ്തു.