ആലപ്പുഴ ∙ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ചു കലക്ടറുടെ തെളിവെടുപ്പു പൂർത്തിയായി. ലേക്ക് പാലസ് റിസോർട്ടിലെ കാർ പാർക്കിങ് സ്ഥലത്തിനു വീതി വർധിച്ചിട്ടുണ്ടോ എന്നായിരുന്നു ഇന്നലെ നടന്ന തെളിവെടുപ്പിൽ കലക്ടർ ടി.വി.അനുപമ പ്രധാനമായി അന്വേഷിച്ചത്. റിപ്പോർട്ട് തയാറാക്കാൻ നേരത്തേ എടുത്ത ഉപഗ്രഹചിത്രത്തിൽ സ്ഥലത്തിന്റെ വീതി വർധിച്ചിട്ടുള്ളതായി കണ്ടിരുന്നു.
ലേക്ക് പാലസ് മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, തോമസ് ചാണ്ടിയുടെ അഭിഭാഷകരോടൊപ്പമാണു തെളിവെടുപ്പിനെത്തിയത്. മുൻപു നൽകിയിരുന്ന രേഖകൾ അവതരിപ്പിച്ചുകൊണ്ടു സ്ഥലം കയ്യേറിയിട്ടില്ലെന്ന വാദം അവർ ആവർത്തിച്ചു. കാർ പാർക്കിങ്ങിനു നേരത്തേ ഉണ്ടായിരുന്നതിൽ കൂടുതൽ ഭൂമി ഇല്ലെന്നും വ്യക്തമാക്കി.