Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ മേക്ക് ഓവറിൽ ലാലെത്തി: കണ്ണൂരിന് ആവേശനിമിഷം

mohanlal-volley വാ മോനേ ദിനേശാ... കണ്ണൂരിൽ സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗിന്റെ പ്രചാരണാർഥം നടന്ന സൗഹൃദ മത്സരത്തിൽ 122 ടെറിട്ടോറിയൽ ആർമി ടീം താരം മോഹൻലാൽ കണ്ണൂർ പ്രസ്ക്ലബ് ടീമംഗം സെർവ് ചെയ്ത ബോൾ എടുക്കാനുള്ള ശ്രമത്തിൽ. ചിത്രം: എം.ടി.വിധുരാജ്

കണ്ണൂർ∙ പുതിയ ‘മേക്ക് ഓവറി’ലെ ആദ്യ വരവിൽ തന്നെ കണ്ണൂരിന്റെ ഹൃദയത്തിലേക്കു സ്മാഷുകളുതിർ‌ത്തു സൂപ്പർതാരം മോഹൻലാൽ. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിന്റെ പ്രചാരണത്തിനായി നടത്തിയ സൗഹൃദവോളി മത്സരത്തിൽ ടെറിട്ടോറിയൽ ആർമിയെ വിജയത്തിലെത്തിച്ചാണു മോഹൻലാൽ മടങ്ങിയത്. മോഹൻലാലുൾപ്പെട്ട ആർമി ടീമും ജില്ലാ പൊലീസ് മേധാവി നയിച്ച പ്രസ് ക്ലബ് ടീമും തമ്മിലായിരുന്നു മത്സരം. ഒന്നിനെതിരെ രണ്ടു സെറ്റുകൾ‌ക്കാണ് ആർമി ടീമിന്റെ ജയം. 

തടി കുറച്ചു പുതിയ രൂപഭാവങ്ങൾ സ്വന്തമാക്കിയ ശേഷം ആദ്യമായാണു മോഹൻലാൽ കണ്ണൂരിലെത്തുന്നത്. ടെറിട്ടോറിയൽ ആർമിയുടെ കണ്ണൂരിലെ ബറ്റാലിയനിൽ ഓണററി ലഫ്റ്റനന്റ് കേണൽ കൂടിയായ ലാൽ നീണ്ട ഇടവേളയ്ക്കു ശേഷം സൈനിക പരിശീലനത്തിനു കൂടിയാണു വന്നത്. 

തലേന്നു രാത്രി കണ്ണൂരിലെത്തിയ താരം ഇന്നലെ രാവിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്തു പരിശീലനത്തിൽ പങ്കെടുത്ത ശേഷമാണ് ആർമി കോർട്ടിൽ വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്. 

കഴിഞ്ഞ തവണ കണ്ണൂരിലെ മത്സരത്തിൽ അൽപസമയം മാത്രം കളത്തിലിറങ്ങിയ ലാൽ ഇന്നലെ മൂന്നു സെറ്റിലുമായി മുക്കാൽ മണിക്കൂറോളം കളം നിറഞ്ഞു കളിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു കളി കാണാൻ അവസരം. ഹിറ്റുകളും ബ്ലോക്കുകളും അറ്റാക്കിങ്ങുമായി ഒൻപതാം നമ്പർ ജഴ്സിയിൽ‌ താരം കളം നിറഞ്ഞപ്പോൾ ഗാലറിയിൽ ആർപ്പുവിളിയും ആവേശവും അണപൊട്ടി. കുറി തൊട്ട് കുറ്റിത്താടിയുമായി ട്രാക്ക്സ്യൂട്ടിലായിരുന്നു ലാൽ. 

ടെറിട്ടോറിയൽ‌ ആർമി ബറ്റാലിയൻ കമാൻ‌ഡിങ് ഓഫിസർ കേണൽ രാജേഷ് കനോജിയ നയിച്ച സൈനിക ടീമിനു വേണ്ടി ലാലിനൊപ്പം സംവിധായകൻ മേജർ രവിയും കളിച്ചു. പ്രസ്ക്ലബ് ടീമിനെ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം നയിച്ചു. 

ആദ്യ രണ്ടു സെറ്റിൽ പട്ടാളവും മൂന്നാം സൗഹൃദ സെറ്റിൽ പ്രസ് ക്ലബ്ബും മുന്നിലെത്തി. സ്കോർ: (25–21), (25–23),  (26–24). 

ഇന്ത്യൻ വോളി ടീം മുൻ ക്യാപ്റ്റൻ കിഷോർകുമാർ, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ.സനോജ് എന്നിവരും പ്രസ് ക്ലബ്ബിനു വേണ്ടി ജഴ്സിയണിഞ്ഞു.

related stories