കൊച്ചി ∙ മോദി സർക്കാരിനെ താഴെയിറക്കാനുള്ള അന്തിമ പോരാട്ടത്തിൽ ബൂർഷ്വാ പാർട്ടികളിലെ പോസിറ്റീവ് ആയ വിഭാഗങ്ങളെയെല്ലാം അണിനിരത്തി തന്ത്രപരമായ യുദ്ധമുന്നണി തുറക്കണമെന്നു ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇടതു പാർട്ടികൾ ഒറ്റപ്പെട്ട് വഴക്കമില്ലാത്ത അടവുകൾ പയറ്റിയാൽ ഈ യുദ്ധം പരാജയപ്പെട്ടേക്കുമെന്നും എല്ലാത്തരത്തിലുമുള്ള മുന്നണികൾ ഒരുമിച്ചു ശക്തി സമാഹരിച്ചാലും ഈ സാഹചര്യത്തെ ഒറ്റയ്ക്കു പൊരുതി തോൽപിക്കാനാവില്ലെന്നും അച്യുതാനന്ദൻ ഓർമിപ്പിച്ചു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് യാത്ര ഒഴിവാക്കിയ വിഎസിന്റെ പ്രസംഗം വിഡിയോ റെക്കോർഡ് ചെയ്താണു വേദിയിൽ അവതരിപ്പിച്ചത്. ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും അഴിമതിയുടെയും സാമ്രാജ്യത്വ പ്രീണന നയങ്ങളുടെയും ഫലമായാണു കോൺഗ്രസിനെ ജനങ്ങൾ കൈവെടിഞ്ഞത്. ആ സ്ഥലത്തേക്കു കടന്നുകയറിയത് ഇപ്പറഞ്ഞ എല്ലാ ദുർനയങ്ങളും അതോടൊപ്പം അതിതീവ്ര വർഗീയതയും പേറുന്ന സംഘപരിവാർ രാഷ്ട്രീയ പാർട്ടിയായ ബിജെപിയാണ്. മോദി സർക്കാർ അനിതര സാധാരണമായ ക്രൗര്യത്തോടെ ഒരുവശത്തു നവ ഉദാരവൽക്കരണം നടപ്പാക്കുന്നു. മറുവശത്തു വംശീയവിദ്വേഷം ഉയർത്തിവിട്ടും പുരോഗമന ബുദ്ധിജീവികളെ കൊന്നുതള്ളിയും ദേശീയ തലത്തിലുള്ള ശക്തി വർധിപ്പിക്കുന്നു. ജുഡീഷ്യറിയെ മോദി തന്റെ പാവയാക്കി മാറ്റിയെന്നും വിഎസ് പറഞ്ഞു.