കോഴിക്കോട് ∙ സിപിഎം നടത്തുന്ന അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ആരുടെ പിന്തുണയും തേടുമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ എന്നിവർ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണ് ഒഞ്ചിയത്ത് ഇപ്പോൾ ആർഎംപിഐ പ്രവർത്തകർക്കെതിരായ വേട്ടയാടൽ തുടരുന്നത്.
സിപിഎം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് ഉൾപ്പടെയുള്ളവർ ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കണമെങ്കിൽ അതു ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സായുധരായ ക്രിമിനലുകൾ സിപിഎം ഓഫിസിൽ കേന്ദ്രീകരിച്ച വിവരം ഉന്നത പൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഒഞ്ചിയത്തെ ആക്രമണം സിപിഎം നേതൃത്വവും പൊലീസിലെ ഒരു വിഭാഗവും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും നേതാക്കൾ ആരോപിച്ചു.