Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ മക്കൾക്കു കേരളത്തിലും ബിസിനസ് തട്ടിപ്പെന്നു ബിജെപി

Binoy-Kodiyeri-and-Bineesh-Kodiyeri

തൃശൂർ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷും ബിനോയിയും ചേർന്നു വ്യാജ കമ്പനികൾ രൂപീകരിച്ചു തട്ടിപ്പു നടത്തുന്നെന്ന് ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളിൽ ബോർഡുപോലുമില്ലാതെ 28 കമ്പനികൾ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ചേർന്നു റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ടെന്നാണു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ രേഖാമൂലം ആരോപിച്ചത്.

ഇതിൽ ആറുകമ്പനികളിൽ ബിനീഷും ബിനോയിയും നേരിട്ടു ‍ഡയറക്ടർമാരാണ്. മറ്റു ഡയറക്ടർമാരുടെ പേരുകൾ ബാക്കി 22 കമ്പനികളിലുമായി ഡയറക്ടർ ബോർഡിൽ ചേർത്തിരിക്കുകയാണ്. സ്ക്വയർ എന്റർപ്രൈസസ് എന്നു പേരിന് ഒരു ബോർഡുമാത്രമാണു വച്ചിരിക്കുന്നത്. ഇതേ ഡയറക്ടർമാർ ഉൾപ്പെട്ട രണ്ടുകമ്പനി ബെംഗളൂരുവിലുണ്ടന്നു ം ഈ കമ്പനികൾക്ക് വിദേശ പണമിടപാടുണ്ടെന്നും എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു.

ശാസ്തമംഗലത്ത് കൊച്ചാർ റോഡിൽ ഗോപിക എന്ന കെട്ടിടത്തിലാണ് ഈ കമ്പനികളെല്ലാം പ്രവർത്തിക്കുന്നത്. 2008ൽ കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ റജിസ്റ്റർ ചെയ്യപ്പെട്ട ടൂറിസം കമ്പനികളും ഇതിലുണ്ട്. ഈ സ്ഥാപനങ്ങൾക്കു കേന്ദ്രസർക്കാർ നോട്ടിസ് അയച്ചിട്ടുണ്ടെന്നും വിവരങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറുമെന്നും മക്കളുടെ ബിസിനസ് സംബന്ധിച്ചു കോടിയേരി നയം വ്യക്തമാക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു. 28 കമ്പനികളുടെയും റജിസ്ട്രേഷൻ വിവരങ്ങളും പുറത്തുവിട്ടു.