തിരുവനന്തപുരം∙ സിപിഎമ്മിനു ബോംബ് നിർമാണശാലകളില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമാണശാല എവിടെ ഉണ്ടായാലും നടപടി എടുക്കും. കണ്ണൂരിൽ ആരാണ് ആദ്യം ബോംബ് ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാമെന്നും നിയമസഭയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ നിലവിലെ നിയമം കർക്കശമാക്കേണ്ടതുണ്ടോ, നിയമഭേദഗതി വേണോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നു പിണറായി പറഞ്ഞു. ഈ സർക്കാർ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞു. 2016 ൽ പത്തും’17 ൽ അഞ്ചും കൊലപാതകങ്ങളാണു നടന്നത്. സംഘർഷങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. അതെവിടെ ഉണ്ടായാലും ആര് അക്രമം കാട്ടിയാലും നടപടിയുണ്ടാകും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പിണറായിക്കു മാത്രമേ കഴിയൂ എന്ന് എം.മുകുന്ദൻ പറഞ്ഞത്, സർക്കാർ ചെയ്യേണ്ടതെന്താണെന്നു ഭാവനയോടെ പറഞ്ഞതാണ്. സർക്കാരിന്റെ പ്രതീകമായി മുഖ്യമന്ത്രിയെ പരാമർശിച്ചു. അതുകൊണ്ടാണു തന്റെ പേരു വന്നത് എന്നാണു കരുതുന്നത്. അക്കാര്യത്തിലൊരു കുറ്റബോധവുമില്ലെന്നു പിണറായി ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിച്ചു.