എരുമേലി ∙ റീജനൽ കാൻസർ സെന്ററിൽ ഭാര്യയുടെ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ ക്രെയിനിൽ കാർ ഇടിച്ച് ദമ്പതികൾക്കു ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം തേർഡ്ക്യാംപ് കൂടത്തിങ്കൽ വിദ്യാധരക്കുറുപ്പ് (പൊടിയൻ–64), ഭാര്യ ശാന്തകുമാരി (ഓമന–56) എന്നിവരാണു മരിച്ചത്. ഡ്രൈവർ തേർഡ്ക്യാംപ് മുല്ലക്കര രാജീവ് (20) ഗുരുതരപരുക്കോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒരുമണിക്ക് എരുമേലി കനകപ്പലം വെയിറ്റിങ് ഷെഡിനു സമീപമാണ് അപകടം. കാൽമുട്ടിൽ കാൻസർ ബാധിച്ച് മൂന്നരവർഷമായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ശാന്തകുമാരി. അവസാനവട്ട റേഡിയേഷൻ ചികിത്സകൾക്കായി ഒരുമാസമായി ശാന്തകുമാരി ആർസിസിയിലായിരുന്നു. റേഡിയേഷൻ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം.
കാർ കനകപ്പലത്തേക്കു പോവുകയായിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നു. വിദ്യാധരക്കുറുപ്പ് തൽക്ഷണം മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശാന്തകുമാരിയുടെ മരണം. ദീർഘയാത്രയുടെ ക്ഷീണത്തിൽ കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നു പൊലീസ് പറഞ്ഞു. കാർ പൂർണമായി തകർന്നു.
ഈ സ്ഥലത്ത് മുൻപും അപകടം ഉണ്ടായിട്ടുണ്ട്. ഇറക്കവും വളവും നിറഞ്ഞ മേഖലയാണ്. അർധരാത്രി കഴിഞ്ഞതിനാൽ വിവരമറിയാൻ വൈകി. എരുമേലി സിഐ: ടി.ഡി.സുനിൽകുമാർ, എസ്ഐ: മനോജ് മാത്യു എന്നിവരും സിവിൽപൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മികച്ച കർഷകനും പാചകവിദഗ്ധനുമായിരുന്നു വിദ്യാധരക്കുറുപ്പ്. വിവാഹങ്ങൾക്ക് ഉൾപ്പെടെ സദ്യയൊരുക്കിയിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: പ്രസീത, ദിയാമോൾ.