മരുന്ന് ഇറക്കുമതി: ഇളവുകളോടെ താൽക്കാലിക അനുമതി
Mail This Article
കോഴിക്കോട്∙ അറുപത് ശതമാനത്തിൽ താഴെ ഷെൽഫ് ലൈഫ് ഉള്ള (കാലാവധി തീരാനുള്ള സമയ പരിധി) മരുന്നുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) താൽക്കാലിക അനുമതി നൽകി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തുറമുഖങ്ങളിലെ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാനാണ് നടപടി. മൂന്നു മാസത്തേക്കാണ് ഇളവുകൾ.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ തരം മരുന്നുകൾക്ക് 60% നു മുകളിൽ ഷെൽഫ് ലൈഫ് വേണമെന്നായിരുന്നു സിഡിഎസ്‌സിഒ ചട്ടം. അതായത് ആകെ രണ്ടു വർഷം കാലാവധിയുള്ള മരുന്ന് നിർമിച്ച്, 292 ദിവസത്തിനുള്ളിൽ ഇറക്കുമതി ചെയ്താൽ മാത്രമേ വിൽപനയ്ക്ക് അനുവദിക്കുകയുള്ളൂ. മരുന്ന് നിർമിക്കുന്ന കമ്പനി നിശ്ചിത നിരീക്ഷണ സമയം കഴിഞ്ഞേ കയറ്റുമതി ചെയ്യാറുള്ളൂ. ഇന്ത്യയിൽ എത്തിച്ച ശേഷം എൻഐബി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ്) അനുമതി നേടണം.
ഇതിനായി വീണ്ടും സമയം എടുക്കും. എന്നാൽ കോവിഡ് 19 പടർന്നു പിടിച്ചതോടെ പല തുറമുഖങ്ങളിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. എൻഐബി അനുമതിക്കും കാലതാമസം എടുക്കുന്നതായി വ്യവസായികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ ചട്ടം പാലിച്ചാൽ കോടിക്കണക്കിന് രൂപയുടെ മരുന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് സൂചന.
English summary: Medicine importing kerala