ADVERTISEMENT

കൊച്ചി∙ പ്രതിസന്ധി ഘട്ടങ്ങളിൽ നിർമാതാക്കൾക്ക് ഒപ്പമുണ്ടാകുമെന്ന് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. അതേസമയം, പുതിയ ചിത്രങ്ങളിൽ താരങ്ങൾ അഭിനയിക്കുന്നതു വിലക്കാൻ കഴിയില്ലെന്നും അമ്മ നിർമാതാക്കളെ അറിയിച്ചു. 

കോവിഡ് ലോക്ഡൗൺ മൂലമുണ്ടായ അസാധാരണ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കത്തു നൽകിയിരുന്നു. അതിനു നൽകിയ മറുപടിയിലാണ് അമ്മ സഹകരണം അറിയിച്ചത്. 

അതേസമയം, കൃത്യമായ മാസശമ്പളം പോലെയല്ല താരങ്ങളുടെ പ്രതിഫലം എന്നതിനാൽ എത്ര തുക കുറയ്ക്കാൻ കഴിയുമെന്നു സൂചനയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊണ്ടു നിർമാതാക്കളോടു സഹകരിക്കണമെന്ന് അഭ്യർഥിച്ച് എല്ലാ  അംഗങ്ങൾക്കു കത്തു നൽകിയെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിനും ജനറൽ സെക്രട്ടറി ആന്റോ ജോസഫിനും എഴുതിയ കത്തിൽ പറയുന്നു. 

അമ്മയുടെ മറുപടി സ്വാഗതാർഹമെന്ന് എം. രഞ്ജിത് പറഞ്ഞു: ‘‘സിനിമ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഡിസംബറിൽ പോലും തിയറ്ററുകൾ തുറക്കാൻ കഴിയുമോ എന്നു വ്യക്തമല്ല. ഈ സാഹചര്യത്തിൽ നിർമാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങൾ കണക്കിലെടുത്തു സഹകരിക്കണമെന്ന് അമ്മ അംഗങ്ങൾക്കു കത്തു നൽകിയതു വളരെ സ്വാഗതാർഹമാണ്.’’ 

പ്രതിഫലം സംബന്ധിച്ച് അംഗങ്ങൾക്കു നിർദേശം നൽകാൻ സംഘടനയെന്ന നിലയിൽ അമ്മയ്ക്കു കഴിയില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു:

 ‘‘പ്രതിഫലം വാങ്ങുന്നതു വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ അമ്മയ്ക്കു കഴിയില്ല. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു നിർമാതാക്കളുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ച് അംഗങ്ങൾക്കു കത്തു നൽകിയിട്ടുണ്ട്.’’

പ്രതിഫലം കുറയ്ക്കാൻ അമ്മ തീരുമാനിച്ചെന്ന പ്രചാരണം തെറ്റ്: ഗണേഷ്കുമാർ

പത്തനാപുരം∙ സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ താര സംഘടനയായ ‘അമ്മ’ തീരുമാനമെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈസ്പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. ഇതു സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്ത് നൽകിയെന്ന പ്രചാരണം തെറ്റാണ്. നിർമാതാക്കളുമായി സഹകരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടു താരങ്ങൾക്കു നൽകിയ കത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്. 

പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ താരങ്ങൾ സ്വയം തീരുമാനമെടുക്കുകയാണ് വേണ്ടത്. സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ അത് ചെറിയ പ്രതിഫലം വാങ്ങുന്നവരെ മാത്രമേ ബാധിക്കൂകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: AMMA says cannot ban actors for acting in new movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com