കാട്ടിൽ കുടുങ്ങി തണ്ടർ ബോൾട്ട്; രക്ഷിക്കാനിറങ്ങി സേനകൾ
Mail This Article
അഗളി(പാലക്കാട്) ∙ കനത്ത മഴയിൽ ഭവാനിപ്പുഴ കടക്കാനാകാതെ തണ്ടർ ബോൾട്ട് പൊലീസ് സംഘം കാട്ടിലകപ്പെട്ടു. രക്ഷപ്പെടുത്താൻ പൊലീസ്, വനം, അഗ്നിരക്ഷാ സേനകൾ ശ്രമം തുടങ്ങി. മലപ്പുറത്തുനിന്ന് ഇന്നലെ രാവിലെ അട്ടപ്പാടി വനത്തിൽ പ്രവേശിച്ച 12 അംഗ തണ്ടർ ബോൾട്ട് സംഘമാണു മഴയിൽ വഴിതെറ്റി കാട്ടിലകപ്പെട്ടത്.
മൊബൈൽ ഫോണുകൾ ഓഫായതും നെറ്റ്‌വർക്കില്ലാത്തതും ഇവരുമായുള്ള ആശയവിനിമയം അസാധ്യമാക്കി. കാട്ടിൽനിന്നു പുറത്തേക്കു വരുന്നതിനു പകരം കാടിനകത്തേക്കു പോകുകയായിരുന്നു ഇവർ. വൈകിട്ട് ആറോടെ മുരുഗള ഭാഗത്തു ഭവാനി പുഴക്കരയിലെത്തിയ സംഘം സാറ്റലൈറ്റ് ഫോണിൽ മലപ്പുറത്തെ പൊലീസ് കേന്ദ്രത്തിൽ വിവരമറിയിച്ചു.
തുടർന്നു മണ്ണാർക്കാടുനിന്നു ഫയർ ഫോഴ്സ് യൂണിറ്റും മുക്കാലിയിൽനിന്നു വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യമാരംഭിച്ചു. രാത്രി വൈകിയും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈലന്റ് വാലിയിലും അട്ടപ്പാടി വനത്തിലും ശക്തമായ മഴ തുടരുന്നുണ്ട്. ഭവാനിപ്പുഴയിലെ ജലനിരപ്പുയർന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി.
English summary: Thunderbolt Trapped in Attappadi forest