ബഷീറിന്റെ മരണം: അപകടത്തിന്റെ ദൃശ്യങ്ങൾ ശ്രീറാമിനു നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ
Mail This Article
തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനു നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള പ്രതിഭാഗം ഹർജി 30 ന് തീർപ്പാക്കും. ഒന്നേകാൽ വർഷം മുൻപുണ്ടായ സംഭവത്തിൽ കേസ് വിചാരണ കോടതിയിൽ പോലും എത്താതെ നീളുകയാണ്.
അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർത്തിരുന്നില്ല. എന്നാൽ വിചാരണ തുടങ്ങും മുൻപേ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകുന്നതിനെ എതിർത്ത കോടതി നിയമസാധ്യത പരിശോധിച്ചു വ്യക്തമാക്കാൻ പ്രോസിക്യൂഷനോടു നിർദേശിച്ചു.
തുടർന്നാണു ദൃശ്യങ്ങൾ നൽകാൻ പറ്റില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചത്. ‘ഈ രേഖകൾ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കേണ്ടവയാണ്. അതിനു മുൻപു നൽകുന്നതു തെളിവ് നശിപ്പിക്കാൻ ഇടയാക്കും. പരിശോധന കഴിഞ്ഞാൽ ദൃശ്യങ്ങളുടെ പകർപ്പ് കോടതിയുടെ അനുമതിയോടെ പ്രതിക്കു നൽകാം’- പ്രോസിക്യൂഷൻ വ്യക്തമാക്കി. ദൃശ്യങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നു പ്രതിഭാഗം വാദിച്ചു. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണു മ്യൂസിയത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.