വള്ളം മറിഞ്ഞ് 5 മണിക്കൂർ കടലിൽ; 4 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
Mail This Article
തളിക്കുളം (തൃശൂർ) ∙ മീൻ പിടിക്കാൻ പോയി കാറ്റിൽ ഫൈബർ വള്ളം മറിഞ്ഞ് ഉൾക്കടലിൽ അകപ്പെട്ട 4 മത്സ്യത്തൊഴിലാളികളെ 5 മണിക്കൂറിനു ശേഷം കരയ്ക്കെത്തിച്ചു. കന്നാസിലും പ്ലാസ്റ്റിക് കുട്ടയിലും പങ്കായത്തിലും മറ്റും പിടിച്ച് അത്രയും നേരം കടലിൽ നീന്തിക്കിടന്ന 4 പേരെയും മത്സ്യത്തൊഴിലാളികൾ തന്നെ തിരച്ചിൽ നടത്തി രക്ഷിക്കുകയായിരുന്നു. ഒളരി മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
ചെമ്പനാടൻ കുട്ടന്റെ ഉടമസ്ഥതയിലുള്ള പറശിനിക്കടവ് മുത്തപ്പൻ വള്ളത്തിൽ തമ്പാൻകടവിൽ നിന്നു പുലർച്ചെ 4നു മീൻ പിടിക്കാൻ പോയ കുട്ടൻ (59), ചെമ്പനാടൻ വിജയൻ (58), പുത്തൻപാറൻ സുബ്രഹ്മണ്യൻ (60), കറപ്പം വീട്ടിൽ ഇക്ബാൽ (49) എന്നിവരാണ് ഇന്നലെ രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കടലിൽ അകപ്പെട്ടത്. ഇവർ പോയ പറശിനിക്കടവ് മുത്തപ്പൻ വള്ളം തമ്പാൻകടവിൽ നിന്ന് 12.5 കിലോമീറ്ററോളം മാറി ഉൾക്കടലിൽ മറിയുകയായിരുന്നു. .
വള്ളത്തിൽ മത്സ്യത്തൊഴിലാളികൾ വരുന്നതു കണ്ട് സുബ്രഹ്മണ്യൻ താൻ പിടിച്ചുകിടന്ന പങ്കായം ഉയർത്തിക്കാണിച്ചു. വഞ്ചിയിൽ നിന്ന് ഉയർത്തിയ ഡ്രോണിൽ അതു പതിഞ്ഞതോടെ ആ ദിശയിലേക്ക് രക്ഷാപ്രവർത്തകർ നീങ്ങി. സുബ്രഹ്മണ്യന് അടുത്തെത്തിയപ്പോഴാണു മറ്റുള്ളവരും അവിടെത്തന്നെ ഉണ്ടെന്നു മനസ്സിലായത്.
English Summary: Four fishermen escaped after boat accident