ADVERTISEMENT

കാസർകോട് ∙ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിങ് ഓഫിസറുടെ കാൽവെട്ടുമെന്ന് ഉദുമ എംഎൽഎയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിതായി പരാതി. കഴിഞ്ഞ മാസം 14ന് തദ്ദേശ തിരഞ്ഞെടുപ്പിൽ പാക്കം ചെർക്കപ്പാറ ജിഎൽപി സ്കൂൾ കിഴക്ക് ബൂത്തിനുള്ളിലാണു സംഭവം. ഇവിടത്തെ പ്രിസൈഡിങ് ഓഫിസറായിരുന്ന, കാർഷിക സർവകലാശാല പിലിക്കോട് കേന്ദ്രം ‌പ്രഫസർ കെ.എം.ശ്രീകുമാറാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ (ടിഒകെഎയു) പിലിക്കോട് യൂണിറ്റ് പ്രസിഡന്റാണ് ശ്രീകുമാർ. സംഭവത്തെക്കുറിച്ച് കാസ‍ർകോട് കലക്ടറോടും ബന്ധപ്പെട്ട വരണാധി‍കാരിയോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി.

പരാതി ഇങ്ങനെ: സിപിഎമ്മിനു മാത്രം പോളിങ് ഏജന്റുമാർ ഉള്ള ബൂത്താണിത്. തലേന്ന് ഏജന്റുമാർ വന്ന് കഴിഞ്ഞ തവണ 94% പോളിങ് നടന്നെന്നും ഇത്തവണയും ഉയർന്ന പോളിങ് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. അപ്പോൾ തന്നെ അപകടം മണത്തു. ‘കാർഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങൾ ചെയ്യും’ എന്നു പറഞ്ഞപ്പോൾ അതു നമുക്കു കാണാം എന്നായിരുന്നു സിപിഎം പോളിങ് ഏജന്റ് വിജയന്റെ മറുപടി. രാവിലെ വോട്ടർമാരുടെ രേഖ പരിശോധിച്ചപ്പോൾ തന്നെ ഏജന്റുമാർ ബഹളം വച്ചു. ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. രേഖ പരിശോധിക്കുന്നതിനെ സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി കെ.മണികണ്ഠൻ ചോദ്യം ചെയ്തു. തുടർന്നാണ് കെ.കുഞ്ഞിരാമൻ എംഎൽഎ വോട്ട് ചെയ്യാൻ എത്തിയത്. നിങ്ങൾ പ്രിസൈഡിങ് ഓഫിസറുടെ കസേരയിൽ ഇരുന്നാൽ മതിയെന്നും ഒന്നാം പോളിങ് ഓഫിസർ രേഖകൾ പരിശോധിക്കുമെന്നും മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാൽവെട്ടുമെന്നും ഭീഷണിപ്പെടുത്തി. എംഎൽഎ ഫോൺ ചെയ്തതു പ്രകാരം കലക്ടർ എന്നെ ഫോൺ വിളിച്ച് രേഖകൾ പരിശോധിക്കേണ്ടത് ഒന്നാം പോളിങ് ഓഫിസറാണെന്നും അത് അങ്ങനെ തന്നെ നടക്കട്ടെ എന്നും പറഞ്ഞു’.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽനിന്ന് കെ.കുഞ്ഞിരാമൻ, മണികണ്ഠൻ എന്നിവരുടെ പേര് ശ്രീകുമാർ രാത്രി നീക്കം ചെയ്തു; സ്ഥലം എംഎൽഎ എന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയെന്നും മാറ്റി.

കള്ളവോട്ട് പലതവണ

കള്ളവോട്ട് നടന്നുവെന്ന് പ്രിസൈഡിങ് ഓഫിസർ തന്നെ പറയുന്നത് ഗൗരവതരമാണ്.  ‘ഭീഷണി തുടർന്നതോടെ രേഖാപരിശോധന ഇടയ്ക്കിടെയാക്കി. രാവിലെ വോട്ട് ചെയ്ത ആൾ ഉച്ചയ്ക്കു ശേഷം വീണ്ടും എത്തിയപ്പോൾ സമ്മതിച്ചില്ല. ഒരു രേഖയും ഇല്ലാതെ വന്നയാളെ തടഞ്ഞെങ്കിലും മറ്റൊരു കാർഡുമായി അയാൾ വീണ്ടും വന്നു. ഏജന്റുമാർ ബഹളം വച്ചതോടെ മറ്റു വഴിയില്ലാതെ വോട്ട് ചെയ്യാൻ സമ്മതിക്കേണ്ടി വന്നു. ഇതു പലതവണ ആവർത്തിച്ചു’ – പരാതിയിൽ പ്രിസൈഡിങ് ഓഫിസർ ശ്രീകുമാർ പറയുന്നു. 

വിഡിയോ ഉണ്ട്

ബൂത്തിൽ റെക്കോർഡ് ചെയ്ത വിഡിയോയുടെ ബലത്തിലാണ് എന്റെ പരാതി. തിരഞ്ഞെടുപ്പ് വിജയാരവങ്ങൾ കഴിഞ്ഞ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം അവലോകനത്തിന്റെയും ശുദ്ധീകരണത്തിന്റെയും സമയമാണിത്. ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടക്കട്ടെ എന്ന് ഉദ്ദേശിച്ചാണ് വൈകിയാണെങ്കിലും അനുഭവം തുറന്നു പറയുന്നത്.

  കെ.എം.ശ്രീകുമാർ

ഭീഷണിപ്പെടുത്തിയിട്ടില്ല

ശ്രീകുമാറിന്റെ ബൂത്തിലെ വോട്ടറല്ല ഞാൻ. ഇതേ സ്കൂളിലെ പടിഞ്ഞാറേ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ, സംസാരശേഷിയില്ലാത്ത വോട്ടറെ തടഞ്ഞപ്പോൾ ഇടപെട്ടതാണ്. പോളിങ് ഒാഫിസർക്കു പകരം പ്രിസൈഡിങ് ഒാഫിസർ രേഖ പരിശോധിക്കേണ്ടതില്ലെന്നു പറഞ്ഞതിനു ശ്രീകുമാർ ബഹളം വയ്ക്കുകയും ഇത് ഞാൻ കലക്ടറെ വിളിച്ച് അറിയിക്കുകയും മാത്രമാണുണ്ടായത്. ഭീഷണിപ്പെടുത്തിയിട്ടില്ല.

  കെ.കുഞ്ഞിരാമൻ എംഎൽഎ

Content Highlights: MLA threatens election officer in Kasaragod

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com