ലോട്ടറി: അപ്പീൽ അടുത്തയാഴ്ച പരിഗണിക്കും
Mail This Article
കൊച്ചി ∙ ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്താൻ 2018ൽ കൊണ്ടുവന്ന ചട്ട ഭേദഗതി സിംഗിൾ ജഡ‍്ജി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. കേസിൽ സുപ്രീംകോടതി അഭിഭാഷകർക്കു വാദം നടത്താൻ വേണ്ടി വിഡിയോ കോൺഫറൻസിങ് സംവിധാനമുള്ള കോടതിയിൽ കേസ് പരിഗണിക്കും.
ഇതര സംസ്ഥാന ലോട്ടറി വിൽപന തടഞ്ഞതിനെതിരെ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിൽ ചട്ടഭേദഗതി നടപ്പാക്കാനാവില്ലെന്നു സിംഗിൾ ജഡ്ജി വ്യക്തമാക്കിയിരുന്നു. നാഗാലാൻഡ് ലോട്ടറിയുടെ വിപണനത്തിലും വിൽപനയിലും സംസ്ഥാന ഉദ്യോഗസ്ഥർ ഇടപെടരുതെന്നും പറഞ്ഞു. സിംഗിൾ ജഡ്ജിയുടെ ഉത്തരവ് വസ്തുതകളും നിയമപ്രശ്നങ്ങളും ശരിയായി വിലയിരുത്താതെയാണെന്ന് സർക്കാരും നികുതി പ്രിൻസിപ്പൽ സെക്രട്ടറിയും ലോട്ടറി ഡയറക്ടറും അപ്പീലിൽ ആരോപിക്കുന്നു.
ജിഎസ്ടി വന്നതോടെ ലോട്ടറി ‘ചരക്ക്’ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, വിൽക്കുന്ന ലോട്ടറിയുടെ നികുതിയിനത്തിൽ കിട്ടേണ്ട വരുമാനം സർക്കാരിനു നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ ലോട്ടറിയുടെയും ആധികാരികത പരിശോധിക്കണമെന്ന് അപ്പീലിൽ പറയുന്നു. ലോട്ടറി നിയന്ത്രണ നിയമത്തിലെ 3, 4 വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം – അപ്പീലിൽ പറയുന്നു.
Content Highlights: Lottery case Kerala