ADVERTISEMENT

യാത്രയോടൊപ്പം ജോലിയും വിനോദവും ചികിത്സയും വിശ്രമവുമൊക്കെ ഒന്നിക്കുകയാണു പുതുവർഷത്തിൽ. മാസങ്ങളോളം വർക് ഫ്രം ഹോം രീതിയിൽ തുടർന്നവർ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യുകയും ഇടവേളകളിൽ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന ട്രെൻഡ് കേരള ടൂറിസത്തിനു പ്രതീക്ഷയേകുന്നു. മിതമായ നിരക്കിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങൾ വ്യാപകമാകുകയാണ്. യാത്രയും താമസവുമെല്ലാം വാഹനത്തിൽത്തന്നെയാക്കുന്ന വാൻ ലൈഫും പുതുതരംഗമാണ്.

വിമാനയാത്രാ നിയന്ത്രണം മൂലം വിദേശികളെ തൽക്കാലം പ്രതീക്ഷിക്കുന്നില്ലെങ്കിലും ആഭ്യന്തരസഞ്ചാരികൾ കേരളം തേടിയെത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള പാക്കേജ് ടൂറുകൾ മുടങ്ങിയതും ആഭ്യന്തരസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നു.

ആരോഗ്യം പ്രധാനം

കോവിഡ്കാലത്ത് ആരോഗ്യകാര്യത്തിൽ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത് ഹെൽത്ത് ടൂറിസത്തിനു മുതൽക്കൂട്ടാകും. ആയുർവേദ റിസോർട്ടുകളും സ്പാകളും തുറന്നുപ്രവർത്തിക്കാൻ അനുമതിയായതോടെ കൂടുതൽ സഞ്ചാരികളെത്തും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ പാക്കേജുകൾ പല സ്ഥാപനങ്ങളും മുന്നോട്ടുവയ്ക്കുന്നു.

യാത്ര തനിനാടൻ

യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല സ്ഥലങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. ഒറ്റദിവസം കൊണ്ട് സന്ദർശിക്കാനാകുന്ന ഇടങ്ങൾക്ക് പ്രിയമേറുന്നു. ഇതു കണക്കിലെടുത്ത് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനകീയമാക്കാനുള്ള ശ്രമങ്ങൾ ടൂറിസം വകുപ്പു സജീവമാക്കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിൽ ഈ വർഷം 40,000 പേർക്കു പരിശീലനം നൽകുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കായൽ ടൂറിസത്തിന്റെ സാധ്യതകൾ മലനാട് – മലബാർ ക്രൂസ് പദ്ധതിയിലൂടെ വടക്കൻ ജില്ലകളിലേക്കുമെത്തുന്നതും പ്രതീക്ഷയാണ്.

എല്ലാം ഡിജിറ്റലാകും

തിരക്കു നിയന്ത്രിക്കാനും സമ്പർക്കം ഒഴിവാക്കാനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇ–പാസ് സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. താമസസ്ഥലങ്ങൾ ഓൺലൈനിൽ മുൻകൂർ ബുക്ക് ചെയ്യുന്നതും ഭക്ഷണശാലകളിലും മറ്റും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതും വ്യാപകമാകും.

ഇൻപുട്സ്: എസ്. അഖിൽ

Content Highlights: Tourism in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com