ടിറ്റുവിന്റെ ആരോഗ്യനില തൃപ്തികരമെങ്കിൽ ജയിലിലേക്ക് മാറ്റാം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചു മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിലാക്കിയ ടിറ്റു ജെറോമിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ജയിലിലേക്കു മാറ്റാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു ഹൈക്കോടതി നിർദേശം നൽകി. കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയാണു ടിറ്റു. ജയിലിൽ ടിറ്റുവിന്റെ സുരക്ഷയ്ക്കു ജയിൽ സൂപ്രണ്ടിനു പൂർണ ഉത്തരവാദിത്തമുണ്ടാകുമെന്നു കോടതി മുന്നറിയിപ്പു നൽകി.
ടിറ്റുവിനെ ജയിലിൽ എത്തിക്കുന്ന കാര്യം തിരുവനന്തപുരം പൊലീസ് കമ്മിഷണറും ജയിലിൽ മൂന്നാംമുറ പ്രയോഗം ഉണ്ടാവുന്നില്ലെന്നു ജയിൽ സൂപ്രണ്ടും ഉറപ്പാക്കണം. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എല്ലാ ബുധനാഴ്ചയും ജയിലിലെത്തി ടിറ്റുവിനെ കാണണം.
ടിറ്റുവിനെ കാണാൻ അനുവദിക്കുന്നില്ലെന്നു കാണിച്ചു മാതാപിതാക്കളായ ജെറോം കൊച്ചുകുട്ടിയും വൽസമ്മയും നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം. ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസ് 28നു വീണ്ടും പരിഗണിക്കും.
Content Highlights: Kevin murder case convict assault in Jail