പൊന്നമ്പലമേട്ടിൽ മകരജ്യോതി; ഹരിഹരാത്മജന് ഭക്തരുടെ പ്രാർഥനാ നിറമാല
Mail This Article
ശബരിമല ∙ തീർഥാടകർക്ക് അനുഗ്രഹവർഷമായി മകരജ്യോതി ദർശനം. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. എണ്ണമറ്റ തൊഴുകൈകൾ ഹരിഹരാത്മജനുള്ള നിറമാലയായി. ‘സ്വാമിയേ അയ്യപ്പാ’ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിസാന്ദ്രമായി.
പന്തളത്തു നിന്നു കൊണ്ടുവന്ന തിരുവാഭരണം ശരംകുത്തിയിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ചത്. തന്ത്രിയും മേൽശാന്തിയും ചേർന്നു തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോൾ ജ്യോതിസ്വരൂപനെ പ്രാർഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെല്ലാം കർപ്പൂരദീപം തെളിഞ്ഞു.
നേരത്തേ കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തയച്ച അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവര് വിഗ്രഹത്തിൽ അഭിഷേകം ചെയ്തിരുന്നു. തുടർന്ന് മകരസംക്രമ പൂജ നടന്നു. തീർഥാടനത്തിനു സമാപനം കുറിച്ച് 20നു രാവിലെ 6.30നു നട അടയ്ക്കും. 19 വരെ മാത്രമാണ് തീർഥാടകർക്കു ദർശനം.
English Summary: Makaravilakku at Sabarimala