‘പിസി’ മാരോട് യുഡിഎഫ്: നിൽക്കൂ
Mail This Article
തിരുവനന്തപുരം ∙ ‘പിസി’ മാരുടെ കാര്യത്തിൽ യുഡിഎഫ് തീരുമാനം തിരക്കിട്ട് ഉണ്ടാകില്ല. പലവിധ എതിർപ്പുകൾ ഉയർന്നതാണു കാരണം. അതേസമയം പി.സി ജോർജിനോടോ പി.സി. തോമസിനോടോ കോൺഗ്രസ് ‘നോ’ പറഞ്ഞിട്ടുമില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇരു നേതാക്കളെയും യുഡിഎഫുമായി സഹകരിപ്പിക്കാൻ ആലോചനയുണ്ടായി. എന്നാൽ ഒപ്പം ചില നേതാക്കളുടെയും വിഭാഗങ്ങളുടെയും എതിർപ്പും വന്നു. അതിനിടയിൽ യുഡിഎഫുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ചതായ ഏകപക്ഷീയ പ്രസ്താവന ജോർജ് നടത്തുക കൂടി ചെയ്തതോടെ തൽക്കാലം പരിഗണിക്കേണ്ടെന്ന് കഴിഞ്ഞ യുഡിഎഫ് നേതൃയോഗത്തിനു മുൻപ് നേതാക്കൾ തീരുമാനിച്ചു. യുഡിഎഫിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് ജോർജ് ഔദ്യോഗികമായി കത്ത് മുന്നണിക്കു നൽകിയിട്ടുമില്ല. ചില നേതാക്കൾ വഴി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു കക്ഷിയെ കൂട്ടുന്നതോ സീറ്റ് കൈമാറുന്നതോ ചർച്ച ചെയ്യാൻ കഴിയില്ലെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
എൻഡിഎ വിട്ടു പുറത്തു നിൽക്കുന്ന പി.സി. തോമസിന്റെ കാര്യത്തിൽ അതേ എതിർപ്പ് യുഡിഎഫ് കേന്ദ്രങ്ങൾക്കില്ല. എന്നാൽ ഘടകകക്ഷി ആക്കുന്നത് പരിഗണനയിൽ ഇല്ല.
ജോസഫ് വിഭാഗത്തിൽ ലയിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതു തോമസിന് സ്വീകാര്യവുമല്ല. അദ്ദേഹം മത്സരിക്കാൻ ആഗ്രഹിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റിനായി ജോസഫ് വിഭാഗത്തിന്റെ മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി രംഗത്തുമുണ്ട്.
Content Highlights: UDF on PC George entry