ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയെക്കുറിച്ചു തുറന്നടിച്ച സിഎംഡി ബിജു പ്രഭാകറിനെ എതിർത്ത് യൂണിയനുകൾ. ഭരണപക്ഷ യൂണിയനായ സിഐടിയുവിനെ പ്രതിനിധീകരിച്ചു ദേശീയ സെക്രട്ടറി എളമരം കരീം തന്നെ രംഗത്തുവന്നു. 

കാലങ്ങളായി ശമ്പളപരിഷ്കരണം പോലും നടത്താത്ത കെഎസ്ആർടിസിയിൽ എല്ലാം സഹിച്ചു ജോലി ചെയ്യുന്ന തൊഴിലാളികൾ കള്ളന്മാരാണെന്നു പറയുന്നതു സ്ഥാപനം മെച്ചപ്പെടുത്താനുള്ള നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു. സിഎംഡി തിരുത്തുമെന്നു കരുതുന്നു. കെഎസ്ആർടിസിയിൽ ആരെങ്കിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു കണ്ടുപിടിക്കാനാണു മാനേജ്മെന്റ്– എളമരം പറഞ്ഞു. 

കിഴക്കേക്കോട്ടയിൽ ബിജു പ്രഭാകറിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ചീഫ് ഓഫിസ് ഐഎൻടിയുസി യൂണിയൻ ഉപരോധിച്ചു. കുഴപ്പക്കാർക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ പരസ്യപ്രസ്താവന നടത്തുന്നത് സ്വന്തം കുടുംബാംഗങ്ങൾക്കെതിരെ കാരണവർ പുരപ്പുറത്തുനിന്നു പ്രസംഗിക്കുന്നതു പോലെയാണെന്ന് ഐഎൻടിയുസിക്കു കീഴിലുള്ള ടിഡിഎഫിന്റെ സംസ്ഥാന പ്രസിഡന്റ് ആർ.ശശിധരൻ കുറ്റപ്പെടുത്തി. 

സർക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ കെഎസ്ആർടിസി സിഎംഡിയെ ഉപയോഗിച്ചു തൊഴിലാളികളെ പുലഭ്യം പറയിക്കുകയാണെന്ന് ബിഎംഎസ് യൂണിയൻ (കെഎസ്ടിഇഎസ്) ജനറൽ സെക്രട്ടറി കെ.എൽ രാജേഷ് പറഞ്ഞു. ഒരു തൊഴിലാളി സംഘടനയും ഡീസൽ ബസുകൾ മാറ്റി സിഎൻജി, എൽഎൻജി കൊണ്ടുവരുന്നതിനെ എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതിനു പകരം അവരെ അപമാനിക്കുന്നത് അപഹാസ്യമാണെന്ന് എഐടിയുസിയുടെ കീഴിലുള്ള കെഎസ്ടിഇയുവിന്റെ ജനറൽ സെക്രട്ടറി എ.ജി. രാഹുൽ പറഞ്ഞു. 

English Summary: Unions united against ksrtc cmd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com