ADVERTISEMENT

തിരുവനന്തപുരം/കൊച്ചി∙ കെ.വി.തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ നോക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായ വ്യത്യാസമില്ല; പക്ഷേ ഇതിനകം അദ്ദേഹം കടുത്ത ആ തീരുമാനമെടുത്തുകഴി‍ഞ്ഞു എന്നു കരുതുന്നവരാണ് ഏറെയും. ഹൈക്കമാൻഡിന്റെ ഇടപെടലാണു പലരും കാണുന്ന പോംവഴി. എന്നാൽ രാഹുൽ ഗാന്ധിമായുള്ള അകൽച്ച കണക്കിലെടുക്കുമ്പോൾ അത് എളുപ്പമല്ല.

ശനിയാഴ്ച കൊച്ചിയിൽ തോമസ് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. നിർണായകമായ പ്രഖ്യാപനമെന്തെങ്കിലും അതിൽ നടത്തുമോ എന്നാണു കോൺഗ്രസ് വൃത്തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സിപിഎം നേതൃത്വവുമായി തോമസ് പലവട്ടം ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇടതുപക്ഷത്തും ബിജെപിയിലും അദ്ദേഹത്തിനു വ്യക്തിബന്ധങ്ങൾ ഏറെയുണ്ട്. രണ്ടുകൂട്ടരും അദ്ദേഹത്തിന്റെ നാടായ കുമ്പളങ്ങിയിൽ വരികയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കെപിസിസി വർക്കിങ് പ്രസിഡന്റ് പദം പരിഗണിക്കാമെന്നു കഴിഞ്ഞ ആഴ്ച തലസ്ഥാനത്ത് എത്തിയ തോമസിനോട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. എന്നാൽ ഒരു മാസം മുൻപ് ആ വാഗ്ദാനം വന്നിരുന്നുവെങ്കിൽ അംഗീകരിച്ചേനേ എന്നായിരുന്നു മറുപടി. അനുവാദമില്ലാതെ ഒരു പദവിയും പ്രഖ്യാപിക്കരുത് എന്നും ആവശ്യപ്പെട്ടു. ഡൽഹി ചർച്ചകളുടെ അടിസ്ഥാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ബന്ധപ്പെട്ടു; പക്ഷേ, തോമസ് വഴങ്ങിയില്ല.

പാർട്ടി പദവി നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പില്ലെങ്കിലും എറണാകുളത്തോ കൊച്ചിയിലോ മത്സരിക്കാൻ ആഗ്രഹിക്കുന്ന തോമസിന് സീറ്റ് നൽകാൻ അവർ തയാറല്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടതിനെ തുടർന്നു മതിയായ പുനരധിവാസം ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പു നൽകിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി, യുഡിഎഫ് കൺവീനർ, കെപിസിസി വർക്കിങ് പ്രസിഡന്റ് എന്നിവയിൽ ഒന്നാണ് തോമസ് അഭ്യർഥിച്ചത്. കെപിസിസി പുനഃസംഘടനാ വേളയിൽ പക്ഷേ, തോമസിനെ വർക്കിങ് പ്രസിഡന്റായി ഇവിടെനിന്നു നിർദേശിച്ചില്ല. പകരം ‘യുക്തമായ പദവി ഹൈക്കമാൻഡ് തീരുമാനിക്കണം ’ എന്നാണു ശുപാർശയായി നൽകിയത്. 

വർക്കിങ് പ്രസിഡന്റായി ഇരു ഗ്രൂപ്പുകളും വേറെയും പേരുകൾ പറഞ്ഞതോടെ ആരുടെയും പേര് നൽകാതെയുള്ള തന്ത്രം പയറ്റിയതിന്റെ ഭാഗമായിരുന്നു ആ നടപടി. പക്ഷേ, വ്യക്തമായ നിർദേശം കേരള നേതൃത്വം നൽകിയില്ല എന്നതിനാൽ എഐസിസിയും അനങ്ങിയില്ല.

പിന്നീട് കെ. മുരളീധരൻ ഒഴിഞ്ഞ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കൈമാറാനുള്ള ഫയൽ സോണിയ ഗാന്ധിയുടെ മുന്നിൽ എത്തിയതാണ്. എന്നാൽ, പാർട്ടിയുടെ ‘ജയ്ഹിന്ദ്’ ചാനൽ, ‘വീക്ഷണം’ പത്രം എന്നിവയുടെ ചുമതലകൾ തോമസ് ഏറ്റെടുക്കാത്തതിന്റെ പേരിൽ അതും തടസ്സപ്പെട്ടു.

നൽകാനുള്ളത് എല്ലാം കോൺഗ്രസ് ഇതിനകം നൽകിയില്ലേ എന്ന ചോദ്യമാണ് നേതാക്കളുടേത്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ അക്കമിട്ടു നിരത്തുകയും ചെയ്തു.

 

കെ.വി.തോമസ് രാഷ്ട്രീയ ജീവിതരേഖ 

∙ 5 തവണ എംപി (എറണാകുളത്ത് വിജയം– 1984, 1989, 1991, 2009, 2014. എറണാകുളത്ത് പരാജയം– 1996).

∙ കേന്ദ്ര മന്ത്രി (2009–14)

∙ 2 തവണ നിയമസഭാംഗം (2001, 2006)

∙ സംസ്ഥാന മന്ത്രി (2001–2004)

∙ 3 തവണ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ

‘കെ.വി.തോമസ് ആദ്യം നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ടാവാം പ്രതികരണം. കോൺഗ്രസിലെ മതനിരപേക്ഷ വാദിയായ ഒരാൾ ഇടതുമുന്നണിയുമായി സഹകരിക്കാൻ തയാറായാൽ അതിനെ സ്വാഗതം ചെയ്യും. അദ്ദേഹം ആഗ്രഹം പറഞ്ഞാൽ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു സിപിഎം സംസ്ഥാന നേതൃത്വവും ഇടതുമുന്നണിയുമായിരിക്കും.’

സി.എൻ. മോഹനൻ (സിപിഎം എറണാകുളം  ജില്ലാ സെക്രട്ടറി)

‘കെ.വി. തോമസ് ഇഷ്ടമുള്ള ബഹുമാന്യനായ നേതാവാണ്. പാർട്ടി 6 തവണ ലോക്സഭാ സീറ്റ് കൊടുത്ത നേതാവാണ് അദ്ദേഹം. കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയും ആയിരുന്നു. കെപിസിസി ട്രഷററും ഡിസിസി പ്രസിഡന്റുമായിരുന്നു. പാർലമെന്റിൽ പിഎസി ചെയർമാനായിരുന്നു. അദ്ദേഹം കോൺഗ്രസിൽ തന്നെ നിൽക്കും’

രമേശ് ചെന്നിത്തല

Content Highlights: KV Thomas: Congress in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com