നടിയെ പീഡിപ്പിച്ച കേസ്: മാപ്പുസാക്ഷി ഹർജി നൽകി
Mail This Article
കൊച്ചി ∙ അറസ്റ്റ് ചെയ്തു സാക്ഷി വിസ്താരത്തിന് ഹാജാരാക്കണമെന്ന വിചാരണ കോടതി വിധിക്കെതിരെ നടിയെ പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി വിധി നിലനിൽക്കുന്നതല്ലെന്നും ക്രിമിനൽ നടപടി ചട്ടത്തിനെതിരാണെന്നും ഹർജിയിൽ പറയുന്നു. ജയിലിലായിരിക്കെ അസുഖമുണ്ടായെന്നും ക്ഷയരോഗബാധിതനാണെന്നും ഹർജിയിലുണ്ട്.
പ്രതികളുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവു കോടതി നടപടികളുടെ ദുരുപയോഗമാണ്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്നും അതിനു ശ്രമിച്ച കൊല്ലം കോട്ടാത്തല സ്വദേശി പ്രദീപ് കുമാറിനെതിരെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെന്നും ഹർജിയിൽ പറയുന്നു. വിചാരണ പുനരാരംഭിച്ചതിനു ശേഷം 21 ന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ടെലിഫോൺ വഴിയാണു വിവരം അറിയിച്ചതെന്നും എറണാകുളത്തേക്കു വരാൻ തയാറെടുക്കുകയായിരുന്നെന്നും വിപിൻലാൽ ഹർജിയിൽ വിശദീകരിച്ചു.
പ്രതി ഭാഗത്തിന്റെ പരാതിയിൽ വിചാരണ കോടതി അറസ്റ്റ് ചെയ്യാനും വിചാരണ പൂർത്തിയാകും വരെ റിമാൻഡ് ചെയ്യാനും നിർദേശിച്ച് വാറന്റ് നൽകി. സുരക്ഷയിൽ ഭയം തോന്നിയതിനാൽ 21 ന് കോടതിയിൽ ഹാജരായില്ലെന്നും ഹർജിയിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണക്കോടതി 29 നു വിധി പറഞ്ഞേക്കും.
English Summary: Actress Case: Approver Approaches HC