ട്രെയിനിൽ മഴ നനഞ്ഞു; നഷ്ടപരിഹാരം നൽകണം
Mail This Article
തൃശൂർ ∙ ട്രെയിനിൽ വിൻഡോ ഷട്ടർ അടയാതെ യാത്രക്കാരൻ മഴ നനയേണ്ടി വന്നതിനു 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി. 7 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണു പറപ്പൂർ തോളൂർ സ്വദേശി പുത്തൂര് വീട്ടിൽ സെബാസ്റ്റ്യൻ അനുകൂലവിധി ലഭിച്ചത്.
തൃശൂർ സെന്റ് തോമസ് കോളജിൽ സൂപ്രണ്ട് ആയിരുന്ന സെബാസ്റ്റ്യൻ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റിൽ പെട്ടുപോയത്. ഷട്ടർ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോൾ എറണാകുളത്തെത്തുമ്പോൾ ശരിയാക്കാമെന്നായിരുന്നു പ്രതികരണം.
ഷട്ടർ ശരിയായില്ലെന്നു മാത്രമല്ല, തിരുവനന്തപുരം വരെ മഴ നനയേണ്ടിയും വന്നു. തിരുവനന്തപുരം സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി. തുടർനടപടികളുണ്ടായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
English Summary: Man got wet Inside Train; Compensation should be paid