വിവാദ സിം തന്റെ പഴ്സനൽ നമ്പറിന്റേതെന്ന് സ്പീക്കർ
Mail This Article
കൊച്ചി∙ പാർട്ടി പ്രവർത്തകൻ എടുത്തു തന്ന വിവാദ സിം കാർഡ് താൻ ഉപയോഗിക്കുന്ന പഴ്സനൽ നമ്പർ ആണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അതു രഹസ്യമല്ലെന്നും ആരും പരിശോധിച്ചോട്ടെ എന്നും സ്പീക്കർ. മനോരമ ന്യൂസ് ‘നേരെ ചൊവ്വേ’ പരിപാടിയിലാണു കസ്റ്റംസ് അന്വേഷിക്കുന്ന സിം കാർഡ് സംബന്ധിച്ചു സ്പീക്കറുടെ സ്ഥിരീകരണം.
‘വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഈ സിം എടുത്തത്. ആ സമയത്ത് കയ്യിൽ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരിൽ സിം എടുക്കേണ്ടിവന്നത്’.
ഈ നമ്പറിൽനിന്നു സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘വിളിച്ചിട്ടുണ്ടാകും’ എന്നായിരുന്നു സ്പീക്കറുടെ മറുപടി. ‘മലബാറിൽ നിന്നു പല ആവശ്യങ്ങൾക്കായി എത്തുന്നവർക്കു വേണ്ടി സ്വപ്നയെ വിളിച്ചിട്ടുണ്ട്. പക്ഷേ, അവിഹിതമായി ഒന്നും ചെയ്തിട്ടില്ല. ആയിരം ഡോളർ താൻ ഒന്നിച്ചു കണ്ടിട്ടില്ല. ഈ സിം കാർഡിന്റെ പേരിൽ അന്വേഷണ ഏജൻസികൾക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അവർ വിളിച്ചാൽ പ്രോട്ടോക്കോൾ പാലിച്ചു തീരുമാനമെടുക്കും’– സ്പീക്കർ പറഞ്ഞു.
തന്റെ ശരീരഭാഷയിൽ പ്രകടമാകുന്നത് ശരീരത്തിന്റെ ചില പ്രശ്നങ്ങളാണെന്നും അതു മനസ്സിന്റെ ഭാഷയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം തോന്ന്യാസം തന്നെയാണു കാട്ടിയത്. രമേശ് ചെന്നിത്തലയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കണമെന്നു കരുതിയതല്ല. അദ്ദേഹം തന്നെക്കൊണ്ടു പറയിച്ചതാണ്. അത്ര മാരകമായ ആക്ഷേപങ്ങളാണ് ആരോ പറയുന്നതു കേട്ടു തനിക്കെതിരെ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്നുണ്ടെങ്കിൽ അതു പൊന്നാനിയിൽ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹമെന്നും പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.