കുട്ടിപ്പോര് കൊല്ലത്തും
Mail This Article
കൊല്ലം ∙ കളമശേരിയിലെ ആക്രമണത്തിനു സമാനമായി കൊല്ലത്തും പ്രായപൂർത്തിയാകാത്തവരുടെ തമ്മിൽത്തല്ല്. കളിയാക്കിയതു ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒൻപതാം ക്ലാസുകാരനെയും സുഹൃത്തുക്കൾ അതിക്രൂരമായി മർദിച്ചത്.
25നു 3 മണിയോടെ മാമ്പുഴയ്ക്കു സമീപം ആളൊഴിഞ്ഞ പാടശേഖരത്തിനു സമീപമാണു കയ്യാങ്കളി നടന്നത്. സംഘത്തിലെ ഒരാളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിച്ചെന്നാണു പരാതി. ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും ശരീരത്തിൽ കയറിയിരുന്നു മർദിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
ഒരു കുട്ടി നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് 7 പേർക്കെതിരെ കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണു കേസ്. സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയായവരാണ്. ഇവർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. മർദനമേറ്റ കുട്ടികൾ സംഭവം വീട്ടിൽ അറിയിച്ചിരുന്നില്ല.
കളമശേരി: ഇന്ന് റിപ്പോർട്ട് നൽകും
കളമശേരി ∙ ഗ്ലാസ് ഫാക്ടറി കോളനിയിൽ പ്ലസ്ടു വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും തുടർന്ന് പൊലീസ് പിടികൂടിയ സംഘത്തിലെ ഒരാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഇന്നു റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു.