കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കുമായി സഞ്ചരിക്കുന്ന ബൂത്തുകൾ
Mail This Article
കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വോട്ടു ചെയ്യുന്നതിനു ‘സഞ്ചരിക്കുന്ന ബൂത്തുകൾ’ വോട്ടറുടെ വീട്ടിലെത്തുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പ്രത്യേക ബാലറ്റ് റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിൽ വോട്ടറുടെ വീട്ടിലെത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനു പുറമേ നിയമനടപടി സ്വീകരിക്കും. പ്രത്യേക ബാലറ്റ് തപാൽ മാർഗം അയയ്ക്കില്ല. വോട്ടർക്കു ബാലറ്റ് നൽകുന്ന നടപടി വിഡിയോയിൽ പകർത്തും. അംഗവൈകല്യം സംഭവിച്ചവർക്ക് പ്രത്യേക ബാലറ്റ് നൽകുമ്പോൾ മതിയായ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തും.
കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ പ്രത്യേക ബാലറ്റ് വഴി തന്നെ വോട്ട് ചെയ്യണമെന്നു നിർബന്ധമില്ല. അത് വോട്ടർക്കു തീരുമാനിക്കാമെന്നും മീണ പറഞ്ഞു. ബൂത്ത് ലെവൽ ഓഫിസർ വഴി വോട്ട് ചെയ്യാനുള്ള ഫോം സ്വീകരിച്ചു കഴിഞ്ഞാൽ കോവിഡ് നെഗറ്റീവ് ആയാലും ബാലറ്റ് വഴി തന്നെ വോട്ടു രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഉദ്യോഗസ്ഥർ നന്നായി പഠിച്ച് നിർഭയമായി ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Kerala Assembly Elections 2021 - Mobile voting booths for covid patients and differently abled says Teeka Ram Meena