നിരാശ മൂടി സമരപ്പന്തൽ; സർക്കാർ ഇടപെടുമെന്ന പ്രതീക്ഷ മങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ
Mail This Article
തിരുവനന്തപുരം ∙ പ്രതീക്ഷയുടെ ആകാശത്തുനിന്നു പാതാളത്തിലേക്ക് എടുത്തെറിയപ്പെട്ട പോലെയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ്-സിപിഒ ഉദ്യോഗാർഥികൾ. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുമായി ചർച്ച കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തെ പ്രതീക്ഷയോടെയാണ് അവർ ഉറ്റുനോക്കിയത്. വിഷയം ചർച്ച ചെയ്യുമെന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടാവുമെന്നും അവർ പ്രതീക്ഷിച്ചു.
സർക്കാരുമായും പാർട്ടിയുമായും ബന്ധപ്പെട്ട വൃത്തങ്ങൾ അവർക്കു നൽകിയിരുന്ന ഉറപ്പും അതായിരുന്നു. മന്ത്രിസഭ കൂടുമ്പോൾ ശ്രദ്ധ ക്ഷണിക്കാൻ പുറത്ത് റോഡിൽ ഇഴയുകയായിരുന്നു സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാർ. ചുട്ടു പൊളളുന്ന വെയിലിൽ ഇഴഞ്ഞ 9 പേരിൽ തളർന്നു വീണ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉച്ചയോടെ മന്ത്രിസഭാ തീരുമാനങ്ങൾ വന്നപ്പോൾ സമരപ്പന്തലിൽ കടുത്ത നിരാശ പടർന്നു. വിഷയം ചർച്ച ചെയ്യാൻ പോലും മന്ത്രിസഭ തയാറായില്ല എന്നതാണ് അവരെ കൂടുതൽ സങ്കടപ്പെടുത്തിയത്.
‘ഞങ്ങളോട് സർക്കാരിന് ഇത്രയേറെ വിരോധത്തിനു കാരണമെന്തെന്നു മനസ്സിലാവുന്നില്ല. വീടും കുടുംബവും വിട്ട് ഇവിടെ വന്ന് കിടക്കുന്നത് ഒരു താൽപര്യവും ഉണ്ടായിട്ടല്ല. ഇത്രയൊക്കെ സഹിച്ചിട്ടും ഒരു ഫലവുമില്ലാതെ വീട്ടിലേക്കു പോകാൻ തന്നെ തോന്നുന്നില്ല. ഇനി ഞങ്ങളിലാരെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്തിട്ടെ സർക്കാർ കണ്ണു തുറക്കൂ എന്നാണോ’- മന്ത്രിസഭ തീരുമാനം അറിഞ്ഞ് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥി ചോദിച്ചു. ‘നിയമവിരുദ്ധമായി എത്രയോ താൽക്കാലിക നിയമനങ്ങളാണിപ്പോൾ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്നത്. എന്നിട്ടും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ പോലും അവർക്കു താൽപര്യമില്ല. പഠിച്ചു ജയിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ്’- ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥിയുടെ പ്രതികരണം. സമരം അവസാനിക്കും വരെ പിന്തുണച്ചുള്ള നിരാഹാരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ സന്തോഷം നിറഞ്ഞത് ദേശീയ ഗെയിംസ് മെഡൽ ജേതാക്കളുടെ മുഖത്തു മാത്രമാണ്. ഒന്നര മാസത്തോളമായി സമരം ചെയ്യുന്ന അവരുടെ ജോലി വാഗ്ദാനം പാലിക്കാൻ സർക്കാർ തീരുമാനിച്ചതോടെ മധുരം നൽകിയാണ് ആഹ്ലാദം പങ്കിട്ടത്.
പ്രശ്നം ചർച്ച ചെയ്യാതെ മന്ത്രിസഭ
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി അഡീഷനൽ ചീഫ് സെക്രട്ടറിയും അഡീഷനൽ ഡിജിപിയും നടത്തിയ ചർച്ചയുടെ തുടർനടപടികൾ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ സാധിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. എന്നാൽ സമരം ചെയ്യുന്നവർക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല.
സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്ന കാര്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല. ഒരിക്കൽ കൂടി ചർച്ച നടത്തിയാലും എന്തെങ്കിലും ഉറപ്പു നൽകാൻ സർക്കാരിനു നിയമപരമായി സാധിക്കില്ലെന്ന നിലപാടിലാണു മന്ത്രിമാർ.
Content Highlights: PSC rank holders protest Trivandrum