കർശന കോവിഡ് ചട്ടങ്ങളെപ്പറ്റി പ്രവാസികൾ; എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നു?
Mail This Article
ദുബായ് ∙ കേരളമൊട്ടാകെ യാത്രകളും ഉദ്ഘാടനങ്ങളും നടത്തി കോവിഡ് നിബന്ധനകളെല്ലാം കാറ്റിൽപറത്തുമ്പോൾ തങ്ങളെ മനഃപൂർവം ദ്രോഹിക്കുകയാണെന്നു പ്രവാസികൾ. കോവിഡ് പരിശോധനയുടെ പേരിൽ ധനനഷ്ടവും അവധിനഷ്ടവുമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കേന്ദ്രം ഒരാഴ്ച മുൻപു പുറത്തിറക്കിയ ചട്ടങ്ങൾ സംബന്ധിച്ചു സംസ്ഥാനം വ്യക്തമായ നിർദേശം പുറപ്പെടുവിക്കാതിരുന്നതു മൂലം കഴിഞ്ഞദിവസം വിമാനത്താവളത്തിലെത്തിയ പ്രവാസികളെല്ലാം വലയുകയും ചെയ്തു. നാട്ടിലേക്കു പുറപ്പെടും മുൻപ് 72 മണിക്കൂർ സമയപരിധിയുള്ള പിസിആർ പരിശോധന നടത്തണം. ഇതിന് ഒരാൾക്കു മൂവായിരത്തോളം രൂപ ചെലവാകും. ഇത് എയർസുവിധ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇതിനുശേഷം നാട്ടിലെത്തി വീണ്ടും ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇതിന് ശരാശരി 1800 രൂപ ഒരാൾക്ക് ചെലവാകും. നെഗറ്റീവാണെങ്കിലും ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ ശേഷം വീണ്ടും ആന്റിജൻ ടെസ്റ്റ് നടത്തണം. അതിന് ഒരാൾക്ക് 500 രൂപ. നാട്ടിലേക്കു പോകുന്ന നാലംഗ കുടുംബത്തിന് അധിക ചെലവ് ശരാശരി 22,000 രൂപ. തന്നെയുമല്ല 7 ദിവസവും നഷ്ടമാകും.
അതേസമയം ബെംഗളൂരു, വിജയവാഡ, ജയ്പുർ വിമാനത്താവളങ്ങളിൽ ആർടിപിസിആറിന് 500 രൂപയേ ചെലവുള്ളൂ. അഹമ്മദാബാദ്, ഡൽഹി – 800, മുംബൈ – 850, കൊൽക്കത്ത – 950, ഹൈദരാബാദ് – 1000, ചെന്നൈ–1200 രൂപ എന്നിങ്ങനെയാണു മറ്റിടങ്ങളിലെ നിരക്ക്.
പ്രതിഷേധച്ചൂടിൽ...
വിദേശത്തുനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതിൽ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. പരിശോധനാ ഫീസായി രൂപ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നതും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിനെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. കൊച്ചിയിൽ പരിശോധനകൾക്കായി 20 കൗണ്ടറുകൾ ഉള്ളതിനാൽ വലിയ തിരക്കില്ല.
English Summary: Expat complaints about strict covid protocol