ADVERTISEMENT

മറവിരോഗത്തിന്റെ മാറാല നീക്കാൻ പ്രയാസപ്പെട്ട് ഉഴലുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി ജീവിതത്തിന്റെ അവസാന വേളകളിൽ. എന്നാൽ ഓർമകളെ ഇത്രയേറെ രാകിക്കൂർപ്പിച്ച് തിളക്കിക്കൊണ്ടിരുന്ന മറ്റൊരാൾ വേറെ ഉണ്ടായിരുന്നില്ല. വായിച്ചതെന്തും കവിക്ക് അപ്പടി ഓർമയിലെത്തുമായിരുന്നു. 

ഒരിക്കൽ കവി തന്റെ ഓർമയെപ്പറ്റി പറഞ്ഞത്: ‘‘നല്ല ഓർമയില്ലെങ്കിൽ എനിക്കൊന്നും എഴുതാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ എഴുതാൻ പേനയോ പേപ്പറോ വേണമെന്നു തന്നെയില്ല. അൻപതും നൂറും വരികൾ വരുന്ന കവിതകൾ ഞാൻ മനസിൽ തന്നെ രൂപപ്പെടുത്തിവയ്ക്കും. കുട്ടിക്കാലം മുതൽക്കേയുള്ള കഴിവാണിത്’’. 

കവിയുടെ ഈ അസാധാരണമായ അനുഗ്രഹത്തെയാണ് പ്രകൃതി വേരോടെ നിർദയം തിരിച്ചെടുത്തു കളഞ്ഞത്. 

കൊല്ലങ്കോട്ടു നടന്ന ഒരു സാഹിത്യ സമ്മേളനത്തിൽ എൻവിയും ചെറുകാടും വൈലോപ്പിള്ളിയും വിഷ്ണുവും ഒക്കെയുണ്ട്. കവി സമ്മേളനം കത്തിക്കയറുമ്പോൾ എൻവി അസ്വസ്ഥനായി വിഷ്ണുവിന്റെ ചെവിയിൽ പറഞ്ഞു: ‘‘മറന്നുപോയി, ചൊല്ലാനുള്ള കവിതയുടെ വരികൾ. പലതും വിട്ടുപോയി..’’. 

വിഷ്ണു പറഞ്ഞു: ‘‘ഞാനൊന്ന് എഴുതി നോക്കട്ടെ’’. എൻവിയുടെ ഊഴമായപ്പോഴേക്കും അദ്ദേഹം കടലാസിൽ നോക്കി വായിച്ചത് വിഷ്ണു എഴുതിക്കൊടുത്ത പൂർണ എൻവിക്കവിതയായിരുന്നു. 

നേരത്തേ വിതച്ച്, വർഷങ്ങൾ കഴിഞ്ഞ് മുളപ്പിച്ചെടുത്ത ഓർമകളായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഓരോ കവിതയും. 

Lalithambika Antharjanam award
ഒഎൻവി, സുഗതകുമാരി എന്നിവർക്കൊപ്പം

ദർശനത്തെളിമ 

പൗരാണികതയുടെയും പൈതൃകത്തിന്റെയും ദർശനത്തെളിമകൊണ്ട് ആധുനിക സങ്കൽപ്പങ്ങളെ വിശുദ്ധീകരിക്കാനായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളുടെ നിയോഗം. എന്നാൽ അത് മറ്റൊരു വഴിക്കു നീങ്ങി ദൈവത്തിനുമേൽ മനുഷ്യന്റെ ആത്മീയ വിജയം വരെ പ്രഖ്യാപിക്കുന്ന ചുവടുകളും വച്ചു. ‘ആദവും ദൈവവും’ എന്ന കവിതയിൽ ദൈവം മനുഷ്യനെ സ്ത്രീബന്ധത്തിന്റെ പേരിൽ പറുദീസയിൽ നിന്ന് ഇറക്കിവിട്ടതിന്റെ മനഃപ്രയാസത്തിൽ, ഒരു സായംകാലത്ത് ആദത്തിന്റെ വാതിൽക്കൽ വന്നു മുട്ടുന്നു. ഭൂമിയിലെ മർത്യവിജയത്തെ അഭിനന്ദിച്ച ദൈവം, സ്വർഗത്തിൽ തനിക്ക് ഏകാന്തതയാണെന്നും, ആദം തിരിച്ചുവരണമെന്നും പറയുന്നു. ആദം ക്ഷണം സ്നേഹപൂർവം തിരസ്കരിക്കുന്നു. ഇത്രയും പറഞ്ഞപ്പോൾപോലും ദൈവം തന്റെ സ്ത്രീയെപ്പറ്റി പറഞ്ഞില്ല എന്ന് ആദം കുറ്റപ്പെടുത്തുന്നു. എന്റെ വിജയങ്ങളോടു ചേർന്ന് സ്ത്രീയുണ്ട് എന്നു പുരുഷൻ പറയുന്നു. ‘പാതമേലന്വേഷിച്ച് പാദമൂന്നിയോനുണ്ടോ, പാവമീ വിണ്ണിൻ കടങ്കഥയിൽ ഭ്രമിക്കുന്നു’ എന്നു പാടി ആദം ദൈവത്തെ സ്വർഗത്തിലേക്കു തിരിച്ചു യാത്രയാക്കുകയാണ് . 

എന്നാൽ പൈതൃകത്തിന്റെ അടിക്കല്ലുകളുടെ ബലം മറക്കുന്ന പുതുകാലത്തെ വിചാരണ ചെയ്യുന്നതാണ് ‘റിപ്പബ്ലിക്’ എന്ന കവിത. കോടതിക്കു മുന്നിൽ സോഫോക്ലിസിന്റെ മകൻ അച്ഛനിൽനിന്ന് അധികാരം വാങ്ങിയെടുക്കാൻ വേണ്ടി വാദിക്കുകയാണ്. കോടതി സോഫോക്ലീസിനോട് വിശദീകരണം ചോദിക്കുന്നു. പാരമ്പര്യത്തിന്റെ പേശീബലത്തെയും ആത്മീയധീരതയെയും ഘോഷിക്കുന്നതായിരുന്നു സോഫോക്ലീസിന്റെ മറുപടി. ജനം സ്വപ്നത്തിൽ ആണ്ടുപോകുന്നതുപോലെ നിന്നു. ഒടുവിൽ കോടതി വിധി പറഞ്ഞത് ‘ഈ മനസ്സു തിളങ്ങുമ്പോൾ ഏഥൻസിന് എവിടെ ക്ഷയം?’ എന്നു ചോദിച്ചു കൊണ്ടാണ്. 

ശുദ്ധമായ കാൽപനിക ഭാവത്താൽ തുന്നിയെടുത്തുന്ന എത്രയോ പ്രണയ കാവ്യങ്ങളുടെ ചിത്രകംബളമാണ് വിഷ്ണുവിന്റെ ‘പ്രണയ ഗീതങ്ങൾ’ എന്ന സമാഹാരം. ആധുനികത തിളച്ചുനിന്ന കാലത്ത് അതിന്റെ വഴിതിരഞ്ഞ ‘മുഖമെവിടെ’ എന്ന സമാഹാരം മറ്റൊന്ന്. ‘ഭൂമി ഗീതങ്ങൾ’ ഭൂമിമനസ്സിന്റെ കുളിരും ചൂടും നേരിട്ടു കാവ്യരൂപത്തിലായതാണ്. തനിക്കുമേൽ പതിക്കാൻ ക്രോധത്തോടെ നടക്കുന്ന ഇടിമിന്നലിനോട് കവിതയിലെ ഭൂമി വാൽസല്യത്തോടെ പറയുന്നത്: ‘നിന്റെയീ കുട്ടിക്കളിയും കളിമ്പവും ഒക്കെ എന്റെ നേർക്ക് എന്തിനാണ്?’  

Vishnu-Narayanan-Namboothiri-kunjunni
കവി കുഞ്ഞുണ്ണിയോടൊത്ത്

കാളിദാസ പ്രപഞ്ചത്തിലൂടെ പിൻനടന്ന്, ഭാരതീയ കവിതാ പാരമ്പര്യത്തിന്റെ വെളിച്ചം കണ്ടെത്തി മലയാളത്തെ പ്രകാശിപ്പിക്കുകയാണ് ‘ഉജ്ജയിനിയിലെ രാപ്പകലുകളി’ൽ വിഷ്ണു നാരായണൻ നമ്പൂതിരി. ‘സായംകാല ചാരുസിന്ദൂരം’ പോലെ മിന്നുന്നു, ഈ വരികളിലെ ഭാവലോകം 

പുരസ്കാരങ്ങൾ

പത്മശ്രീ (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേരള സാഹിത്യ അക്കാദമി അവാർഡ് (ഭൂമിഗീതങ്ങൾ–1979), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ഉജ്ജയിനിയിലെ രാപ്പകലുകൾ– 1994), ആശാൻ പുരസ്കാരം (ഉജ്ജയിനിയിലെ രാപകലുകൾ–1996), ഓടക്കുഴൽ അവാർഡ് (മുഖമെവിടെ– 1983), കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം (2004), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങമ്പുഴ പുരസ്കാരം (1989), ഉള്ളൂർ അവാർഡ് (1993), വീണപൂവ് ശതാബ്ദി പുരസ്കാരം (2008)

കാവ്യേതര കൃതികൾ

ലേഖന സമാഹാരം : കവിതയുടെ ഡിഎൻഎ, 

അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും.

വിവർത്തനം: ഗാന്ധി,  സസ്യലോകം, ഋതുസംഹാരം .

ബാലസാഹിത്യം: കുട്ടികളുടെ ഷെയ്ക്സ്പിയർ

സമ്പാദനം: പുതു മുദ്രകൾ, വനപർവം, 

സ്വാതന്ത്ര്യ സമര ഗീതങ്ങൾ, 

ദേശഭക്തി കവിതകൾ

സ്ഥാനങ്ങൾ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച് ഓഫിസർ

ഗ്രന്ഥാലോകം മാസിക പത്രാധിപർ

കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം ഭാരവാഹി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com